കോട്ടയം : കനത്തചൂടിൽ മലയോരമേഖലയിലെ കാർഷികവിളകൾ കരിഞ്ഞുണങ്ങിയതോടെ കർഷകർ കരയുന്നു. റബർത്തൈകൾ, ജാതി, കൂരുമുളകുകൊടികൾ, വാഴ തുടങ്ങിയവ വാടിക്കരിഞ്ഞനിലയിലാണ്. കടുത്ത സാമ്പത്തികനഷ്ടമാണ് ഇത്തവണ കർഷകർക്ക് ഇതോടെയുണ്ടായത്. വേനലിനെ പ്രതിരോധിക്കാനായി കാർഷിക വിളകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് വെള്ളം നനച്ച് സംരക്ഷിച്ചിട്ടും പിടിച്ചുനിൽക്കാനായില്ല.
റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ ഇക്കുറി നിരവധി കർഷകരാണ് ജാതി, കുരുമുളക് കൃഷികൾ ആരംഭിച്ചത്. കുരുമുളകിന് മഞ്ഞളിപ്പ് രോഗവും വ്യാപകമാവുകയാണ്. മലയോരമേഖലയിലെ ജലക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ആശ്വാസ മഴയെത്തുമോ
വേനൽ മഴ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന്റെ ആശ്വാസത്തിലാണ് കർഷകർ. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും നാളെ മുതൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നലെ ജില്ലയിലെ ഉയർന്ന താപനില 38 ഡിഗ്രി വരെ എത്തി. ഒരാഴ്ചയായി ജില്ലയിലെ താപനില 37 ആണ്. ജില്ലയിൽ ഏറ്റവും കൂടുതൽ താപനില വൈക്കത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |