കോട്ടയം . റബർ കർഷകർക്ക് പ്രതീക്ഷയേകിയ ലാറ്റക്‌സ് വില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി വിലയിടിവ് നേരിട്ടിരുന്ന ലാറ്റക്‌സ് വിലയിൽ ദിവസങ്ങൾക്ക് മുൻപാണ് വർദ്ധനവുണ്ടായത്. 130 രൂപയിൽ താഴെയായിരുന്ന വില 165 ആയാണ് ഉയർന്നത്. ഇതാണ് വീണ്ടും 156
ലേക്കെത്തിയത്. ഗ്ലൗസ്, റബർ ബാൻഡ്, മെത്ത എന്നിവ നിർമ്മിക്കുന്നതിനാണ് ലാറ്റക്‌സ് ഉപയോഗിക്കുന്നത്. റബർ ബോർഡിന്റെ വില ഏകീകരണമില്ലായ്മയാണ് വില ഇടിയാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു. വൻകിട കമ്പനികൾ ഒത്തുകളിച്ച് ഒരു പരിധി കഴിയുമ്പോൾ ലാറ്റക്‌സിന്റെ വിലയിടക്കുന്നത് തടയാൻ റബർ ബോർഡിന്റെ കർശനമായ നിയന്ത്രണം ഉണ്ടാകണം. ഓരോ കമ്പനികളും ഓരോ വിലയ്ക്കാണ് ലാറ്റക്‌സെടുക്കുന്നത്.
പ്രതീക്ഷയോടെ സംഭരിച്ച് വച്ചു
റബറിന്റെ ഡി.ആർ.സി അനുസരിച്ചാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ലാറ്റക്‌സ് സംഭരിക്കുന്നതിനായി സപ്ലൈ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. ഇവർ മുഖേനയാണ് തോട്ടങ്ങളിൽ വീപ്പകൾ സ്ഥാപിക്കുന്നത്. മുൻവർഷങ്ങളിൽ വില വൻതോതിൽ ഉയർന്നിട്ട് പിന്നീട് കൂപ്പുകുത്തിയിരുന്നു. വില ഉയരുമെന്ന് കരുതി തോട്ടങ്ങളിൽ നിരവധി കർഷകരാണ് ലാറ്റക്‌സ് സംഭരിച്ച് വച്ചത്. ലാറ്റക്‌സിന് ആനുപാതികമായി ഷീറ്റ് വിലയിൽ വർദ്ധനവ് ഉണ്ടാകാത്തതും പ്രതിസന്ധിയാകുന്നു.
300 മരം 16 കിലോ ഷീറ്റ്
300 മരങ്ങളുള്ള തോട്ടത്തിൽ നിന്ന് ദിവസം 16 കിലോ ഷീറ്റ് ലഭിക്കും. എന്നാൽ, ലാറ്റക്‌സ് ആക്കി നൽകുമ്പോൾ ഒരു ദിവസം 600 രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടാകുന്നത്.
നിലവിലെ വില.
ലാറ്റക്‌സ് : 156
ഷീറ്റ് : 148
ഒട്ടുപാൽ : 84
''സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന റബർ പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയുടെ വക്കിലാണ്. കർഷകർക്ക് ന്യായവില നൽകി പാൽ ശേഖരിച്ച് ഷീറ്റാക്കി മാറ്റുന്നതിന് കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവാകുന്നത്. നിലവിലെ വിലയിടിവിൽ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്
-ജോമി തോമസ് , കർഷകൻ
''വിപണിയിൽ കമ്പനികൾ ഒത്തുകളിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടി റബർ ബോർഡ് സ്വീകരിച്ചാൽ ഈ വില തുടർച്ചയായി നിലനിൽക്കും. ഇത് റബർ കർഷകർക്ക് ഗുണപ്രദമാകും
- (എബി ഐപ്പ് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |