കോട്ടയം : റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകണമെന്ന ആവശ്യപ്പെട്ട് ആദ്യം നൽകിയ അപേക്ഷ നിരസിച്ചെങ്കിലും
മന്ത്രിയുടെ കൈയിൽ നിന്ന് തന്നെ കാർഡ് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് വടവാതൂർ സ്വദേശി ഏലിയാമ്മ തോമസ്.
കോട്ടയം താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് മന്ത്രി വി.എൻ.വാസവൻ ഏലിയാമ്മയുടെ പരാതി പരിഗണിച്ച് മുൻഗണനാ റേഷൻ കാർഡ് നൽകിയത്. വടവാതൂർ പറപുഴ ചാമക്കാല വീട്ടിൽ ഏലിയാമ്മയും ഭർത്താവ് തോമസ് ജോസഫും തനിച്ചാണ് താമസം. കൂലിപ്പണിക്കാരായ മക്കൾ മൂന്നുപേരും വേറെ വീടുകളിലാണ്. കൂലിപ്പണി ചെയ്തും തൊഴിലുറപ്പ് പണിക്ക് പോയുമാണ് ഏലിയാമ്മയും ഭർത്താവും കഴിഞ്ഞിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഏലിയാമ്മയ്ക്ക് ജോലിയ്ക്ക് പോകാനാകാതെ പ്രതിസന്ധിയിൽ ആയി. ചികിത്സാ ചെലവുകൾക്കും നിത്യവൃത്തിക്കും ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലാണ് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷയുമായി മന്ത്രിയുടെ മുന്നിലെത്തിയത്.
സിറിലിന് വെള്ളക്കരം ഒഴിവായി
25 വർഷം മുൻപുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ പേരിൽ 17, 807 രൂപ വെള്ളക്കരം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചതിന്റെ ആശങ്കയോടെയാണ് കുമരകം സ്വദേശി ചമ്പക്കുളത്തു വീട്ടിൽ സിറിൽ ജേക്കബ് അദാലത്തിലെത്തിയത്. മടങ്ങിയതാകട്ടെ ഒരു രൂപ പോലും വെള്ളക്കരം അടയ്‌ക്കേണ്ടതില്ലെന്ന ആശ്വാസത്തിലും. പിതാവ് പൈലോ ചാക്കോയുടെ പേരിൽ എടുത്ത വാട്ടർ കണക്ഷന്റെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നവംബർ മുതലാണ് ജലഅതോറിട്ടിയിൽ നിന്ന് മൊബൈൽ സന്ദേശങ്ങൾ ലഭിച്ചത്. കണക്ഷൻ ഉണ്ടായിരുന്ന വീടും നിലവിലില്ലായിരുന്നു. പിതാവ് പൈലോ ചാക്കോയും മരിച്ചു. മുൻപ് പല തവണ ജല അതോറിറ്റിയുടെ ഓഫീസുകളിൽ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അദാലത്തിൽ പരാതി സമർപ്പിച്ചതോടെ ആവശ്യമായ പരിശോധന നടത്തി നോൺ എക്‌സിസ്റ്റിംഗ് വിഭാഗത്തിൽ ഉൾപ്പെടുത്തി കുടിശിക അടയ്ക്കുന്നതിൽനിന്നു സിറിലിനെ ഒഴിവാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |