കടുത്തുരുത്തി: രാത്രി എട്ടിന് വന്ദനയുടെ ചേതനയറ്റ ശരീരവുമായുള്ള ആംബുലൻസ് പട്ടാളമുക്കിലെ നമ്പിച്ചിറക്കാലായിൽ വീട്ടിലേയ്ക്കെത്തുമ്പോൾ നാടുമുഴുവൻ തേങ്ങുകയായിരുന്നു. എല്ലാവരും വിങ്ങുന്ന മനസോടെ പ്രിയപ്പെട്ട വന്ദനയെ ഒരുനോക്ക് കണ്ട് അന്തിമമോപചാരമർപ്പിച്ചപ്പോൾ പലരും നിയന്ത്രണം വിട്ടു കരഞ്ഞു. അച്ഛൻ മോഹൻദാസിനെ മന്ത്രി വി.എൻ.വാസവൻ കൈപിടിച്ച് ആശ്വസിപ്പിച്ചു. നെഞ്ചുപൊട്ടിക്കരഞ്ഞ അമ്മ ബിന്ദു ദു:ഖം താങ്ങാനാവാതെ തളർന്നുവീണു.
ഏക മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ കരഞ്ഞു തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എല്ലാവരും പ്രയാസപ്പെട്ടു. മകൾക്ക് എന്തോ അപകടം പറ്റിയെന്നുള്ള അറിയിപ്പ് മാത്രമാണ് പുലർച്ചെ മോഹൻദാസിന് ലഭിച്ചത്. മോഹൻദാസും ഭാര്യ ബിന്ദുവും ബന്ധുവായ ബോബിയെയും കൂട്ടി കൊട്ടാരക്കരയ്ക്ക് തിരിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമേറ്റുവാങ്ങാനാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മോഹൻദാസിനെ ആശ്വസിപ്പിക്കാൻ രാവിലെ മുതൽ മന്ത്രി വി.എൻ.വാസവനും ഒപ്പമുണ്ടായിരന്നു. ദുരന്ത വിവരം അറിഞ്ഞപ്പോൾ മുതൽ ഇടതടവില്ലാതെ വന്ന ആൾക്കൂട്ടത്തിനാൽ രാത്രിയോടെ പട്ടാളമുക്കിലെ വീട് നിറഞ്ഞു. സമുദായ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെല്ലാം കണ്ണീരോടെ നിറഞ്ഞു. വന്ദനയുള്ളപ്പോഴൊന്നുംവീട് കരയേണ്ടി വന്നിട്ടില്ല. എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്ന പ്രകൃതം. പക്ഷേ, വനന്ദനയുടെ അവസാന യാത്ര എല്ലാവരേയും കരയിപ്പിച്ചു.
നാടൊന്നായി പട്ടാളമുക്കിലേയ്ക്ക് എത്തിയതോടെ വീടിന്റെ ഗേറ്റ് പൂട്ടി ക്രമീകരണമൊരുക്കി പൊലീസ്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ വീട്ടിലെത്തി. ഇന്ന് സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വന്ദനയ്ക്ക് അന്തിമോപചാരമർപ്പിക്കും. എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ നേതാക്കളായ എൻ.കെ.രമണൻ, പ്രസാദ് ആരിശേരി, യോഗം ബോർഡ് അംഗം ടി.സി.ബൈജു തുടങ്ങിയവർ വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |