
കോട്ടയം: ശക്തമായ വേനൽച്ചൂടിൽ പാൽ ഉത്പാദന ം കുറഞ്ഞതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. 10 മുതൽ 25 ശതമാനം വരെ പാൽ ഉത്പാദനത്തിൽ കുറവുണ്ടാകുന്നതായി കർഷകർ പറയുന്നു. വേനലിന്റെ തുടക്കത്തിലേ ഇതാണ് അവസ്ഥയെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൻ തിരിച്ചടി ഭയക്കുകയാണ് കർഷകർ. എരുമയും പോത്തും വളർത്തുന്ന കർഷകർ ഉരുക്കളെ ചൂടിൽ നിന്നു സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ്. പശുക്കളേക്കാൾ തണുപ്പ് ആവശ്യമുള്ള ഇവയെ, സൗകര്യമുള്ളവർ കുളത്തിലും പാടത്തും ഇറക്കിയാണ് സംരക്ഷണം ഒരുക്കുന്നത്. ഈ സൗകര്യങ്ങൾ ഇല്ലാത്തവർ കൂടുതൽ നേരം നനച്ച് ആരോഗ്യം സംരക്ഷിക്കുന്നു.
ചൂടിൽ വാടി കന്നുകാലികൾ
ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കോട്ടയത്താണ്. കഴിഞ്ഞ ദിവസം പകൽ താപനില 36 ഡിഗ്രി പിന്നിട്ടിരുന്നു. രണ്ട് നേരം കുളിപ്പിക്കുകയും നനയ്ക്കുകയും ചെയ്തിട്ടും ഉച്ചയാകുന്നതോടെ കന്നുകാലികൾ കിതയ്ക്കുകയാണ്. ഉച്ചകഴിഞ്ഞുള്ള കറവയിലാണ് ഉത്പാദനക്കുറവ് കൂടുതൽ.
പ്രതിരോധവും ചിലവുമേറി
ഷീറ്റ് മേഞ്ഞ മേൽക്കൂരയ്ക്കു മുകളിൽ ഓലയിട്ടും ഫാൻ ഘടിപ്പിച്ചും തുടരെ നനച്ചുമൊക്കെ കാലികളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് കർഷകർ. എന്നാൽ, ചെറുകിട കർഷകർക്ക് താങ്ങാനാവാത്ത വിധം ചെലവു വർദ്ധിക്കാൻ ഇതു കാരണമാകുന്നു. ചെറുകിട കർഷകരിൽ പലരും മരത്തണലിലേക്ക് കാലികളെ മാറ്റിക്കെട്ടിയാണ് ചൂടിൽ നിന്നു സംരക്ഷണം ഒരുക്കുന്നത്. പച്ചപ്പുൽ ക്ഷാമവും കന്നുകാലികളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി. വേനൽ കനത്തതോടെ പുല്ലു കരിഞ്ഞുണങ്ങി. പാടശേഖരങ്ങളിൽ നിന്നു പുല്ലു വിലയ്ക്കു വാങ്ങിയാണ് മിക്ക കർഷകരും കാലികളെ വളർത്തുന്നത്. വേനലായതോടെ പുല്ലിന്റെ വിലയും വർദ്ധിച്ചു. കൈതപ്പോളയും വാഴപ്പിണ്ടിയും നൽകി തീറ്റച്ചെലവ് കുറയ്ക്കാനും കർഷകർ ശ്രമിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |