കോട്ടയം: കോട്ടയത്ത് ഡി.സി.സി അദ്ധ്യക്ഷ സ്ഥാനമോ മറ്റു പോക്ഷകസംഘടനാ ഭാരവാഹിത്വമോ ലഭിക്കണമെങ്കിൽ ന്യൂനപക്ഷ സമുദായാംഗമായിരിക്കണം, സ്ഥാനാർത്ഥിയാകണമെങ്കിൽ ഏതെങ്കിലും മത മേലദ്ധ്യക്ഷന്മാർ വിളിച്ചു പറയണം. ഇതാണ് അനുഭവം.
എം.പി .ഗോവിന്ദൻനായർ ഒഴിച്ച് ഹൈന്ദവരാരും കോട്ടയം ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു വന്നിട്ടില്ല. ജനസംഖ്യയിൽ ഈഴവ, ദളിത് പിന്നാക്ക വിഭാഗമാണ് കോട്ടയത്ത് മുന്നിലെങ്കിലും നാളിതുവരെ അവരെയാരെയും പരിഗണിച്ചിട്ടില്ല. നിലവിൽ ഡി.സി.സി പ്രസിഡന്റിനു പുറമേ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി, കർഷക കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുള്ളവർ ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. 17 കെ.പി.സി.സി അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഈഴവ വിഭാഗത്തിൽ നിന്നുള്ളത്. 18 ബ്ലോക്ക് പ്രസിഡന്റുമാരിലും ഒരാൾ മാത്രം. കോട്ടയത്തു നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാർ മൂന്നു പേരും ന്യൂനപക്ഷക്കാർ. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരുടെ കണക്കും ഇതു തന്നെ. വർഷങ്ങളായി പാർട്ടി പ്രവർത്തനത്തിലുള്ള നിരവധി പിന്നാക്ക ദളിത് വിഭാഗത്തിൽപെട്ടവരുണ്ടായിട്ടും നേതൃസ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സമിതിയിൽ പോലും പിന്നാക്കക്കാരില്ലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളിലേക്ക് ഈഴവ വിഭാഗക്കാരെ പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിട്ടും അവസാനം വെട്ടി . കോൺഗ്രസ് മത്സരിച്ച അഞ്ചു സീറ്റിൽ വൈക്കം സംവരണവും കോട്ടയത്ത് തിരുവഞ്ചൂരും ഒഴിച്ച് മൂന്ന് സീറ്റിൽ മത്സരിച്ചതും കൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരാണ്. വിവിധ അരമനകളിൽ നിന്നോ എൻ.എസ്.എസ് ആസ്ഥാനത്തു നിന്നോ വിളി വന്നവർക്കായിരുന്നു സ്ഥാനാർത്ഥിത്വത്തിൽ മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |