കോട്ടയം: രാത്രികാലങ്ങളിലും പുലർച്ചെയും വൺവേ തെറ്റിച്ച് പായുന്ന വാഹനങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് നിരന്തര അപകടങ്ങൾ. എന്നിട്ടും അധികൃതർ മൗനം പാലിക്കുന്നു. ഇന്നലെ പുലർച്ചെ വൺവെ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ബൈക്കിലിടിച്ച് ഒരു ജീവൻ പൊലിഞ്ഞു. ജില്ലയിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ പുലർച്ചെയും രാത്രികാലങ്ങളിലും വൺവെ തെറ്റിച്ചാണ് വാഹനങ്ങൾ കടന്നുപോകുന്നത്. എളുപ്പം നോക്കിയുള്ള ചിലരുടെ ഈ പാച്ചിൽ പലപ്പൊഴും നിയമം പാലിച്ച് സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാരെയാണ് അപകടത്തിനിരയാക്കുന്നത്.
കോട്ടയം നഗരത്തിൽ സ്റ്റാർ ജംഗ്ഷൻ- ഭീമ റോഡ്, കഞ്ഞിക്കുഴി- പാറമ്പുഴ റോഡ്, ശീമാട്ടി- ജില്ലാ ആശുപത്രി റോഡ്, മണർകാട് -വൺവേ റോഡ്, നാഗമ്പടം സിഗ്നൽ റോഡ് -ബേക്കർ ജംഗ്ഷൻ തുടങ്ങി നിരവധി ഭാഗങ്ങളിൽ വൺവേയും മറ്റ് ക്രമീകരണങ്ങളും പാലിക്കാതെയാണ് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്നത്. പകൽ സമയങ്ങളിലും വൺവെ തെറ്റിക്കുന്നുണ്ട്. കഞ്ഞിക്കുഴി - പാറമ്പുഴ റോഡിൽ വൺവെ തെറ്റിച്ച് കയറി വരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതു പതിവാണ്. കഞ്ഞിക്കുഴി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് പൊലീസുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. സ്റ്റാർ ജംഗ്ഷനിലും സമാന രീതിയിൽ അപകടങ്ങൾ പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |