കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രൊഡ്ര്രക്സ് ലിമിറ്റഡിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഇന്നു തുടങ്ങും. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിക്കുകയായിരുന്നു. ഉന്നത ഗുണമേന്മയുള്ള ന്യൂസ് പ്രിന്റും അതിൽ ആദ്യം 45 ജി.എസ്.എം ന്യൂസ് പ്രിന്റും പ്ലാന്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജി എസ് എം ന്യൂസ് പ്രിന്റും, 5270 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ.പി.പി.എൽ ഉയരും. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. 3000 പേർക്ക് തൊഴിലും പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റും. നാലുഘട്ടങ്ങളിലായാണ് പുനരുദ്ധാരണം. ഒന്നാം ഘട്ടമായി അഞ്ചു മാസംകൊണ്ട് മൂന്ന് പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി (പേപ്പർ മെഷീൻ, റീ സൈക്കിൾഡ് പൾപ്പിങ്ങ് പ്ലാന്റ്, ബോയിലറും അനുബന്ധ മെഷിനറികളും). ഒന്നാംഘട്ട ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് വകയിരുത്തിയത്. ഈ ഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ളാന്റുകളുടെ പുനരുദ്ധാരണം സാദ്ധ്യമാക്കി. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്ത പൾപ്പ് കൂടി ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിലുള്ള ന്യൂസ് പ്രിന്റ് നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകൾക്കും ടെക്സ്റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും നിർമ്മിക്കാൻ ആരംഭിക്കും. പേപ്പർ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയിൽ വീഴ്ച വരാതിരിക്കുന്നതിനായി വ്യവസായം, വനം വകുപ്പ് മന്ത്രിതല യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും സംസ്ഥാന വനം വകുപ്പിന്റെ തോട്ടത്തിൽ നിന്നും 24,000 മെട്രിക് ടൺ തടി സാമഗ്രികൾ ലഭ്യമാക്കും. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് മൂന്നും നാലും ഘട്ടങ്ങൾക്കുള്ള തുക സമാഹരിക്കുക. 27 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായി 650 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള പാക്കേജിംഗ് ബോർഡുകളാണ് ഈ ഘട്ടത്തിൽ ഉൽപാദിപ്പിക്കുക. നാലാം ഘട്ടം 17 മാസം കൊണ്ട് പൂർത്തിയാക്കി പാക്കേജിംഗ് ഗ്രേഡ് പേപ്പർ ഉത്പാദനം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്. 350 കോടിയാണ് ഈ ഘട്ടത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.എൻ ബാലഗോപാലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ചടങ്ങിൽ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമായ എ.കെ ശശീന്ദ്രൻ, വി.എൻ വാസവൻ എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
ലക്ഷ്യമിടുന്നത്.
3000 കോടി രൂപയുടെ വിറ്റുവരവ്.
3000 പേർക്ക് തൊഴിൽ നൽകുക.
5 ലക്ഷം മെട്രിക് ടൺ ഉത്പാദനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |