കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്. പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് ചെളിയിൽ പുതയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻതന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നുരാവിലെ 10.40ഓടെയായിരുന്നു സംഭവം. അടുത്തദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കവേയായിരുന്നു സംഭവം. കിണറ്റിൽവീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവസമയം മാതാപിതാക്കൾ മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
അതേസമയം, കൊല്ലം കടയ്ക്കലിൽ മടത്തറയിൽ കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടിമരിച്ചു. മുല്ലശേരി അങ്കണവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് (25) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള 60 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി വടമുപയോഗിച്ച് ആടിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |