കോട്ടയം: ഉത്സവാന്തരീക്ഷമായിരുന്നു ഇന്നലെ ഏറ്റുമാനൂരിൽ. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൂർണസജ്ജമായ പട്ടിത്താനം-മണർകാട് ബൈപ്പാസ് പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
തുറന്ന ജീപ്പിൽ മന്ത്രിമാരായ വി.എൻ. വാസവനും മുഹമ്മദ് റിയാസും തോമസ് ചാഴികാടൻ എം.പിയും വാദ്യമേളങ്ങളടേയും കരകാട്ടത്തിന്റേയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പുതുതായി നിർമിച്ച റോഡിലൂടെ നാട്ടുകാരുടെ സ്വീകരണമേറ്റുവാങ്ങി ഉദ്ഘാടന വേദിയായ പാറകണ്ടം ജംഗ്ഷനിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കളക്ടർ ഡോ.പി.കെ.ജയശ്രീ, ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് തുടങ്ങിയവരുമുണ്ടായിരുന്നു.
മന്ത്രിമാരായ വി.എൻ.വാസവനും മുഹമ്മദ് റിയാസിനും ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് ഉപഹാരങ്ങൾ കൈമാറി. പാറകണ്ടം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.പി. ഫണ്ട് അനുവദിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. അറിയിച്ചു.
യാത്രാ ദുരിതം തീർന്നു.
എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് എൻ.എച്ച് 183ൽ മണർകാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിന് 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടത്തിനു 12.60 കോടി രൂപ ചെലവായി. ബൈപാസ് നിർമാണം പൂർത്തിയായതോടെ എം.സി. റോഡിലെ ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ ദീർഘദൂരയാത്രക്കാർക്കു സഞ്ചരിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |