കോട്ടയം. നഗരത്തിൽ കിഫ്ബി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ രണ്ടാഴ്ച കൊണ്ട് പൂർവസ്ഥിതിയിലാക്കുമെന്ന, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം പാഴായി. ദേവലോകം, മുട്ടമ്പലം, ഈരയിൽ കടവ് റോഡുകൾ ഒക്ടോബർ 15നാണ് മന്ത്രി സന്ദർശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകൾ പുനർ നിർമ്മിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നു തുടങ്ങിയിട്ടില്ല. കഞ്ഞിക്കുഴി - ദേവലോകം - കൊല്ലാട് റോഡിലെ ചില ഭാഗങ്ങൾ മാത്രം പേരിനുവേണ്ടിയെന്ന പോലെ ടാർ ചെയ്തു. മറ്റു കുഴികളിൽ മെറ്റിൽ നിരത്തിയെങ്കിലും കനത്ത മഴയിൽ ഇത് റോഡിലാകെ പരന്ന നിലയിലാണ്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഇതിപ്പോൾ ഒരുപോലെ ഭീഷണിയാകുന്നു.
കഞ്ഞിക്കുഴി - ദേവലോകം റോഡ്
പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ കഴിഞ്ഞെങ്കിലും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ ഉന്നതനിലവാരത്തിൽ നവീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുടെ വസതി, ജില്ലാ പൊലീസ് മേധാവിയുടെ വസതി, ഇതര തർക്ക പരിഹാര കേന്ദ്രം, ജില്ലാ പൊലീസ് കമാൻഡ് കൺട്രോൾ സെൽ, ഗവ. യു.പി സ്കൂൾ, ദേവലോകം അരമന, പി.എസ്.സി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡിലാണ് ഈ കുഴികൾ. ആയിരക്കണക്കിന് വാഹനങ്ങളാണ് ഒരു ദിവസം ഇതുവഴിപോകുന്നത്. റോഡ് ഒരേ നിരപ്പല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈരയിൽ കടവ് - മുട്ടമ്പലം റോഡ്
ഈരയിൽ കടവ് - മുട്ടമ്പലം റോഡിലെ കുഴികളിൽ വെള്ളം നിറയുമ്പോൾ യാത്രക്കാർ ഇതുവഴി പോകാൻ ഭയക്കും. പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് ഇതുവരെയും പൂർവസ്ഥിതിയിലാക്കിയില്ല. കളക്ടറേറ്റിലേക്ക് പോകുന്ന റോഡിലൂടെ ഇപ്പോൾ ഓട്ടോറിക്ഷ പോലും പോകാറില്ല. മഴയിൽ മണ്ണൊലിച്ചുപോയി ഗർത്തങ്ങൾ രൂപപ്പെട്ടു. നഗരത്തിൽ ഗതാഗതകുരുക്ക് ഉണ്ടാവുമ്പോൾ നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്. കുട്ടികളുടെ പാർക്കും ഇവിടെയാണ്.
ഓട്ടോ ഡ്രൈവർ ഷാജഹാൻ പറയുന്നു.
ഇതുവഴി വാഹനം ഓടിക്കാൻ ബുദ്ധിമുട്ടാണ്. ഒരു വർഷമായി റോഡ് ഈ അവസ്ഥയിലാണ്. യാത്രാദുരിതം പൊതുമരാമത്ത് – ജലസേചന വകുപ്പുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
ചുമട്ടുതൊഴിലാളി സത്യൻ പറയുന്നു.
ഈരയിൽ കടവ് - മുട്ടമ്പലം റോഡിൽ ഇരുചക്രവാഹനയാത്രക്കാർ സ്ഥിരം അപകടത്തിൽ പെടുന്നുണ്ട്. എന്നാൽ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ആരും ശ്രമിക്കുന്നില്ല .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |