കൊച്ചുവർത്തമാനങ്ങളുമായി ഇത്തിരി നേരം തണുപ്പുള്ള ഇടം തേടുന്നവരാണ് ജ്യൂസ് കടകളിലെത്തുന്നവരിൽ ഏറെയും. പക്ഷേ, രേഷ്മയുടെ (യഥാർത്ഥ പേരല്ല) ജീവിതം തകർത്തത് ആ തണുപ്പിൽ പൊതിഞ്ഞചൂടൻ ചതിയായിരുന്നു. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ കൂട്ടുകാരോടൊപ്പം കോളേജിനടുത്തെ ജ്യൂസ് കടയിൽ വല്ലപ്പോഴും പോവുമായിരുന്നു. അവിടുത്തെ ജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയാണ് രേഷ്മയ്ക്കും കൂട്ടുകാരികൾക്കും ജ്യൂസ് നൽകിയത്. ഒരു ദിവസം നൽകിയ ജ്യൂസിന് നല്ല 'രുചി' തോന്നിയതോടെ പിറ്റേദിവസം ആ സ്പെഷ്യൽ ജ്യൂസിനായി കടയിലെത്തി. അടുത്ത ദിവസവും അതേ ജ്യൂസിനായി ചെന്നപ്പോൾ വില കൂടുമെന്ന് അയാൾ തമാശ ഭാവത്തിൽ പറഞ്ഞു. ചോദിച്ച വില നൽകി ജ്യൂസ് കഴിച്ചിറങ്ങിയ രേഷ്മയ്ക്ക് പിന്നീട് ജ്യൂസ് കഴിക്കാതിരിക്കാൻ പറ്റില്ലെന്ന സ്ഥിതിയായി. എന്നാൽ, ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തും. വീട്ടിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞ് സംഘടിപ്പിക്കുന്ന പണവുമായി രേഷ്മ ജ്യൂസ് കടയിലെ നിത്യ സന്ദർശകയായി. ഒരു ദിവസം രേഷ്മ വല്ലാതെ അക്രമാസക്തയാവുകയും വസ്ത്രം വരെ ഊരി എറിയുന്ന അവസ്ഥയിൽ എത്തിയപ്പോൾ
പരിഭ്രാന്തരായ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മകൾ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ അറിയിച്ചതു പ്രകാരം എക്സെെസ് നടത്തിയ അന്വേഷണത്തിലാണ് കോളേജിന് സമീപത്തെ ജ്യൂസ് കടയാണ് ലഹരിയുടെ ഉറവിടമെന്ന് തെളിഞ്ഞത്. കടയുടമ അറിയാതെ തൊഴിലാളിയായ ബംഗാളി യുവാവ് നഖത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ തരികൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. 15നും 25നും ഇടയിൽ പ്രായക്കാരായ നിരവധി പേർ ഇയാളുടെ ലഹരിക്കുരുക്കിൽ വീണതായാണ് എക്സൈസ് പറയുന്നത്.
@ കാരണം പലത്, ചിലപ്പോൾ അറിയാതെയും
പെൺകുട്ടികൾ അടക്കം പലരും അറിയാതെയാണ് ലഹരിക്കെണിയിൽ വീഴുന്നത്. ഉയർന്ന വരുമാനമുള്ള, ജോലിയിൽ ഉന്നത പദവികളിൽ ഇരിക്കുന്ന സ്ത്രീകൾ വരെ പുതുതലമുറ ലഹരിയിൽ സുഖം തേടുന്നവരായി ഇന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ 12 മുതൽ 55 വയസുവരെയുള്ളവർ ലഹരിക്ക് ചികിത്സ തേടിയതായി ജില്ലയിലെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സൗഹൃദക്കൂട്ടങ്ങളിലാണ് ലഹരിയുടെ വിത്ത് കൂടുതലായും മുളയ്ക്കുന്നത് .
ഗ്രൂപ്പ് സ്റ്റഡി, കമ്പയിൻ സ്റ്റഡി, വിനോദ യാത്ര തുടങ്ങി ലഹരി പൂക്കുന്ന വഴികൾ പലതാണ്. സുഹൃത്തുക്കളൊക്കെ ഉപയോഗിക്കുമ്പോൾ ഞാൻ മാത്രം മാറിനിന്നാൽ അവർക്കെന്ത് തോന്നും, ഉപയോഗിച്ചില്ലെങ്കിൽ ഞാൻ 'പഴഞ്ചൻ' ആവില്ലേ തുടങ്ങിയ ന്യായങ്ങളാണ് ചെറുപ്പക്കാർക്ക്. വീട്ടിലെ പ്രശ്നങ്ങളും ജോലിത്തിരക്കും അവഗണനയും എല്ലാം ചേർന്ന് തല പെരുക്കുമ്പോൾ പലർക്കും ശാന്തി തീരമാണ് ഈ ലഹരിയുടെ തുരുത്തുകൾ.
'' പ്രണയത്തിലൂടെയും മറ്റ് കൂട്ടുകെട്ടുകളിലൂടെയും പലപ്പോഴും അറിയാതെയാണ് പെൺകുട്ടികളടക്കം ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. ഇവിടെ വരുന്ന ഭൂരിഭാഗം പേർക്കും എങ്ങനെ ലഹരിയുടെ വഴിയിലെത്തി എന്നതിന് ഉത്തരമില്ല. കണ്ട് പിടിക്കാതിരിക്കാൻ പല മാർഗങ്ങളാണ് യുവ തലമുറ സ്വീകരിക്കുന്നത് '. - ബെഞ്ചമിൻ, എക്സെെസ് കമ്മിഷണർ (വിമുക്തി മിഷൻ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |