കോഴിക്കോട് : താമരശ്ശേരിയിൽ പുതുതലമുറ മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയിൽ. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തൽ അൽത്താഫ് സജീദ് (49), സഹോദരൻ കാരാടി വെങ്ങേരി മീത്തൽ അൽത്താഫ് ഷെരീഫ് (51),താമരശ്ശേരി ചുണ്ടങ്ങാപ്പൊയിൽ അതുൽ (28), താമരശ്ശേരി സീവീസ് ഹൗസ് ഷാനിദ് (48), താമരശ്ശേരി പരപ്പൻ പൊയിൽ ഒഴ്ക്കരിപറമ്പത്ത് അബ്ദുൽ റഷീദ് (48) എന്നിവരെയാണ് കോഴിക്കോട് റൂറൽ എസ്.പി ആർ.കറപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. രണ്ടിന് രാത്രി എട്ടിന് താമരശ്ശേരി ബസ് സ്റ്റാൻഡിന് സമീപത്തെ പ്രതികളിലൊരാളായ ഷാനിദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അൽത്താഫ് സജീദിന്റെ കെ.എൽ 11 ബി.എസ്. 5698 നമ്പർ കിയ കാറിൽ നിന്ന് 17.920 ഗ്രാം മെത്താആംഫിറ്റമിൻ കണ്ടെടുത്തത്. കുറച്ച് നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഈ കെട്ടിട്ടം.
വിൽപ്പനയ്ക്കായി പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസുകളും കണ്ടെത്തി. എം.ബി.എ ബിരുദധാരിയായ അൽത്താഫ് സജീദ് മയക്കുമരുന്ന് വിൽപന തുടങ്ങിയിട്ട് വർഷങ്ങളായെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ശേഷിയുള്ളവരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് പ്രതികൾ.
കോഴിക്കോട് ഇന്റീരിയർ ഷോപ്പ് നടത്തിവരുന്ന സജീദ് മയക്കുമരുന്നു വിൽപനയിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു. ഷെരീഫ് ഗൾഫിൽ നിന്ന് നാട്ടിൽ വന്നതാണ്. കോഴിക്കോടുള്ള ലഹരി വിൽപ്പനക്കാരിൽ നിന്ന് അൽത്താഫ് സജീദാണ് ആവശ്യക്കാർക്ക് മയക്കുമരുന്നത് എത്തിക്കുന്നത്.
താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടി, താമരശ്ശേരി ഇൻസ്‌പെക്ടർ അഗസ്റ്റിൻ.ടി.എ, എസ്.ഐ മാരായ ശ്രീജിത്ത്.വി.എസ്, അബ്ദുൽ റസാഖ്, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ്.വി.കെ,ബിജു പൂക്കോട്ട്, എ.എസ്.ഐ ജയപ്രകാശൻ.പി.കെ, സി.പി.ഒമാരായ ശ്രീലേഷ്.എ.എം, റഫീഖ്.കെ.കെ, അബ്ദുൽ ഷമീർ. ഇ.കെ, ഷിജേഷ്.പി പി, അഖിലേഷ് ഇ.കെ, എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |