മലപ്പുറം : അരീക്കോട് ഗ്രാമ പഞ്ചായത്തിനെയും ഊർങ്ങാട്ടിരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചിരുന്ന മൂർക്കനാട് കടവ് നടപ്പാലം ഒലിച്ചുപോയിട്ട് രണ്ടുവർഷം പിന്നിടുന്നു. 2018ലെ പ്രളയ സമയത്താണ് ശക്തമായ മഴയിൽ നടപ്പാലം ഒലിച്ചുപോയത്.
2009ൽ മൂർക്കനാട് സുബുലുസ്സലാം സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കടത്തുതോണി മറിഞ്ഞ് എട്ടുകുട്ടികൾ മരിച്ചതിനെ തുടർന്ന് നിർമ്മിച്ച നടപ്പാലം നാടിന്റെ പ്രധാന സഞ്ചാരപാതയായി മാറിയിരുന്നു. മൂർക്കനാട് സ്കൂളിലേക്കും അരീക്കോട് ടൗണിലേക്കും മിനിറ്റുകൾ കൊണ്ട് നടന്നെത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ആറു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. നടപ്പാലം ഇല്ലാതായത് വിദ്യാർത്ഥികളെയാണ് ഏറ്റവും കൂടുതൽ പ്രയാസത്തിലാക്കിയിരിക്കുന്നത്. സ്കൂൾ ബസ്സുകൾ നിശ്ചിത സ്ഥലങ്ങളിലേക്ക് മാത്രമേ സർവീസ് നടത്തൂ. വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ഏറെ ദൂരം സ്വകാര്യ ബസ്സിനായി കാത്തിരിക്കണം. ഏറെ ദൂരം സഞ്ചരിച്ച് സ്കൂളിലെത്തുമ്പോഴേക്കും നേരം വൈകും. ഒരു വർഷം മുഴുവൻ പാലമില്ലാത്തത് കാരണം ബുദ്ധിമുട്ട് അനുഭവിച്ച വിദ്യാർത്ഥികൾക്ക് നവംബറിൽ സ്കൂൾ തുറക്കുമ്പോൾ പാലമില്ലാത്തത് വീണ്ടും തലവേദനയാവും.
എന്ന് വരും?
2018ൽ പാലം ഒലിച്ചു പോയതിനെ തുടർന്ന് പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിരുന്നു.
പി.കെ ബഷീർ എം.എൽ.എ നിയമസഭയിൽ പാലം നിർമ്മാണത്തിന്റെ ആവശ്യം ഉന്നയിച്ചു.
പാലം പുനർ നിർമ്മിക്കാൻ പദ്ധതിയില്ലെന്നായിരുന്നു സർക്കാർ നിലപാട്.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയതോടെയാണ് പാലം പുനർനിർമ്മിക്കാൻ ഉത്തരവായത്. തദ്ദേശ വകുപ്പാണ് പാലത്തിന്റെ പുനർ നിർമ്മാണം നടത്തേണ്ടത്.
2019-20 ബഡ്ജറ്റിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ പാലം നിർമ്മാണത്തിന് വകയിരുത്തിയിരുന്നു.
എന്നാൽ ടെൻഡർ അടക്കമുള്ള നടപടികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
പ്രി ക്വാളിറ്റി ടെൻഡർ നടപടികളാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. പി.ഡബ്ല്യു.ഡി മേലധികാരിയുടെ ഒപ്പ് ലഭിച്ചാലേ അടുത്ത ടെൻഡർ നടപടികളിലേക്ക് കടക്കാനാവൂ. എത്രസമയം കൊണ്ട് പണി പൂർത്തീകരിക്കാൻ സാധിക്കൂ എന്നതടക്കമുള്ള വിവരങ്ങൾ നടപടികൾ കഴഞ്ഞാലേ പറയാനാവൂ.
എക്സിക്യൂട്ടീവ് എൻജിനിയർ
ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |