SignIn
Kerala Kaumudi Online
Thursday, 26 September 2024 9.52 AM IST

തിരൂരിൽ ഇനി ഉത്സവത്തിന്റെ ആറ് നാളുകൾ: ശ്രദ്ധേയമായി പ്രദർശനവിപണന ഭക്ഷ്യമെഗാമേള

Increase Font Size Decrease Font Size Print Page
stall
'എന്റെ കേരളം' ജില്ലാ തല പ്രദർശന വിപണന ഭക്ഷ്യ മെഗാമേളയിൽ ഒരുക്കിയ മോട്ടോർ വാഹനവകുപ്പിന്റെ സ്റ്റാൾ

തിരൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' പ്രദർശന വിപണന ഭക്ഷ്യ മെഗാമേളയ്ക്ക് തിരൂരിൽ വർണാഭമായ തുടക്കം. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലും എസ്.എസ്.എം പോളിടെക്നിക് ഗ്രൗണ്ടിലുമായി നടക്കുന്ന മേളയ്ക്ക് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് തുടക്കമായത്. ആറ് ദിനരാത്രങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 254 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

ബഹിരാകാശ കൗതുകങ്ങളുമായി ഐ.എസ്.ആർ.ഒയുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രദർശനങ്ങൾ, ചരിത്രത്തിന്റെ നേർക്കാഴ്ചകളെ അവതരിപ്പിച്ച് പുരാരേഖാ വകുപ്പിന്റെ സ്റ്റാൾ, കേരളത്തിന്റെ വികസന മാതൃകകൾ, കരകൗശല കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾ, കാർഷിക വ്യാവസായിക ഉപകരണ പ്രദർശനവും വിപണനവും തുടങ്ങി വിവിധ സ്റ്റാളുകൾ മേളയിൽ ശ്രദ്ധേയാകർഷിക്കുകയാണ്. ജലസേചനവകുപ്പ് ഒരുക്കിയ ചമ്രവട്ടം പാലത്തിന്റെ വേറിട്ട മാതൃകയും പുതിയ ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ നറുക്കെടുപ്പിലൂടെ ഹെൽമെറ്റ് സൗജന്യമായി നൽകുന്ന മോട്ടോർ വാഹന വകുപ്പിന്റെ വേറിട്ട പരിപാടിയും ആദ്യദിനത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചു. മനം മയക്കുന്ന രുചി വൈവിധ്യങ്ങളുമായി 60 ഓളം കുടുംബശ്രീ സംരംഭകരുടെ ഫുഡ് കോർട്ടും ജനങ്ങളെ ആകർഷിക്കുന്നവയാണ്. ആദ്യദിനത്തിൽ തന്നെ ഫുഡ് കോർട്ടിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 'ഞങ്ങളും കൃഷിയിടത്തിലേക്ക്' എന്ന വിഷയത്തിൽ അവതരിപ്പിച്ച സെമിനാറോടെയാണ് മേളയ്ക്ക് അരങ്ങുണർന്നത്. അസിസ്റ്റന്റ് ഡയറക്ടർ പി. ശ്രീലേഖയാണ് വിഷയം അവതരിപ്പിച്ചത്. പൊതുമരാമത്തു വകുപ്പിന്റെ 'നിർമാണ മേഖലയിലെ ആധുനിക രീതികൾ' എന്ന വിഷയത്തിലെ സെമിനാറും ശ്രദ്ധേയമായി. കോതമംഗലം എം.എ കോളജ് ഓഫ് എൻജിനിയറിംഗ് പ്രൊഫ. ഡോ. എൽസൺ ജോണാണ് വിഷയം അവതരിപ്പിച്ചത്. പിന്നണിഗായിക സിതാരയുടെ 'സിതാരാസ് പ്രൊജക്ട് മലബാറികസ്' എന്ന പേരിലുള്ള സംഗീതനിശയിലൂടെ മേളയിൽ കലാവസന്തത്തിനും അരങ്ങൊരുങ്ങി.

രണ്ടാം ദിവസമായ ഇന്ന് വനിതാശിശുവികസന വകുപ്പിന്റെ രണ്ട് സെമിനാറോടു കൂടി വേദി ഉണരും. രാവിലെ 10ന് 'സ്ത്രീ സുരക്ഷതൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും' എന്ന വിഷയത്തിൽ സാമൂഹ്യപ്രവർത്തക അഡ്വ.എസ് സുജാതയും, ഉച്ചയ്ക്ക് രണ്ടിന് 'കുട്ടികളുടെ സുരക്ഷപൊതുസമൂഹത്തിന്റെ പങ്ക് ' എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗം അഡ്വ.നസീർ ചാലിയവും വിഷയം അവതരിപ്പിക്കും. വൈകീട്ട് ആറിന് കനൽ തിരുവാലിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും വൈകിട്ട് 7.30ന് ശ്രീ ധം വൃന്ദാവൻ ഭാവന ദിക്ഷിതും സംഘവും ഉത്തരേന്ത്യൻ കലാവിരുന്നും അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.