മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ഓൺ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കാതിരുന്നത് ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ സാധിക്കില്ലെന്ന കാരണം കൊണ്ടെന്ന് ഫിനാൻസ് വിഭാഗം കൺവീനർ എം.എം. നാരായണൻ കേരളകൗമുദിയോട് പറഞ്ഞു. സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കുന്നതിനാണ് ബാങ്കിൽ നിക്ഷേപിച്ചത്. ട്രഷറിയിൽ നിന്ന് ഉദ്ദേശിച്ച സമയത്ത് പണം പിൻവലിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിന്റെ ട്രഷറിയെ വിശ്വാസമില്ലാത്തതിനാലാണ് പണം ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് സിൻഡിക്കേറ്റില പ്രതിപക്ഷ മെമ്പർ ഡോ. റഷീദ് അഹമ്മദിന്റെ ആരോപണം. ട്രഷറിയിൽ നിക്ഷേപിച്ചാൽ 8.5 ശതമാനം പലിശ ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും 4.9 ശതമാനം പലിശ നിരക്കുള്ള ബാങ്കിൽ പണം നിക്ഷേപിച്ചതാണ് സർവകലാശാലയ്ക്ക് 5.32 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാവാൻ കാരണം. 2019 മുതൽ 2021വരെ നിക്ഷേപിച്ച 47 ഇനം ഫണ്ടുകളിലാണ് പലിശ നിരക്കിൽ കുറവുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറൽ സർവകലാശാല അധികൃതർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. സർവകലാശാലയിലെ കൗണ്ടറിൽ ലഭിക്കുന്ന പരീക്ഷ ഫീസ്, വിവിധ ചെലാനുകൾ എന്നിവയാണ് ഓൺ ഫണ്ട് വിഭാഗത്തിൽ വരുന്നത്. ഇവ 1975ലെ സർവകലാശാല ആക്ടനുസരിച്ച് ട്രഷറിയിൽ നിക്ഷേപിക്കാനാണ് ഉത്തരവുള്ളത്. 2012ൽ നിർദ്ദേശം കർശനമാക്കുകയും ചെയ്തിരുന്നു. ഉത്തരവ് ലംഘിച്ചാണ് സർവകലാശാലയുടെ നടപടി. എന്നാൽ ഓൺഫണ്ട് വിനിയോഗത്തിൽ സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ പൂർണ്ണഅവകാശമുണ്ടെന്നാണ് കൺവീനർ എം.എം നാരായണന്റെ വാദം.
തീരുമാനമെടുത്തു, നടപ്പിലായില്ല
ഓൺ ഫണ്ടിനത്തിലെ 75 ശതമാനം ട്രഷറിയിലും 25 ശതമാനം ബാങ്കിലും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സർവകലാശാല പറയുന്നത്. എന്നാൽ സിൻഡിക്കേറ്റ് അങ്ങനെയൊരു തീരുമാനം എടുത്തതല്ലാതെ നടപ്പിലാക്കിയിട്ടില്ലെന്നാണ് റഷീദ് അഹമ്മദിന്റെ വാദം. എജിയുടെ കണ്ടെത്തലിന് വിരുദ്ധമായ കാര്യങ്ങളാണ് സർവകലാശാലാ അധികൃതർ ഉന്നയിക്കുന്നത്. ഇത്തരത്തിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാവുന്നത് തുടർന്നാൽ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും എജി വ്യക്തമാക്കുന്നുണ്ട്.
വാഗ്ദാനം ചെയ്ത പലിശ ലഭിച്ചില്ല
ബാങ്ക് വാഗ്ദാനം ചെയ്ത പലിശ ലഭിച്ചില്ലെന്ന വാദങ്ങളും സർവകലാശാല അധികൃതർ ഉന്നയിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കുമ്പോൾ പലിശയിനത്തിൽ കുറവുണ്ടാകും. അത്തരത്തിൽ പണം പിൻവലിച്ചതായി എജി റിപ്പോർട്ടിൽ പറയുന്നില്ല. ട്രഷറിയിൽ 8.5 ശതമാനം വരെ പലിശ ലഭിക്കുമെന്നിരിക്കെ ബാങ്കിൽ പണം നിക്ഷേപിച്ചതിൽ ദുരൂഹതയുണ്ടെന്ന വിമർശനവുമുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |