പെരിന്തൽമണ്ണ: വിമാനത്താവളം വഴി കടത്തിയ സ്വർണം കൊണ്ടുപോവുകയായിരുന്ന കാസർകോട് സ്വദേശികളെ ആക്രമിച്ച് സ്വർണം കവരാൻ ശ്രമിച്ച അഞ്ചുപേരെ പെരിന്തൽമണ്ണയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂർ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്(31),മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ(40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂർ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ(32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 26 ന്, വിദേശത്ത് നിന്ന് കോയമ്പത്തൂർ എയർപോർട്ടിലിറങ്ങി നാട്ടിലേക്ക് വരുംവഴി കാസർകോട് സ്വദേശികൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാം സ്വർണം കവരാൻ രണ്ടുകാറുകളിലായെത്തിയ സംഘം ശ്രമിച്ചിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ സംഘം കാറിൽ രക്ഷപ്പെട്ടു. കാസർകോട് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് സ്വർണ്ണം കണ്ടെടുത്തിരുന്നു. ഇവരിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കവർച്ചാസംഘത്തെ തിരിച്ചറിഞ്ഞത്. മുഖ്യ സൂത്രധാരനായ മുഹമ്മദ് റഷാദിന് സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടത്. സംഘം കോയമ്പത്തൂർ എയർപോർട്ട് മുതൽ കാസർകോട് സ്വദേശികളെ പിന്തുടർന്ന് കാപ്പുമുഖത്ത് വച്ചാണ് കവർച്ചയ്ക്ക് ശ്രമിച്ചത്.
മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും കൂടുതൽ അന്വേഷണത്തിനായി ആവശ്യമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഇൻസ്പെക്ടർ സി.അലവി അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ എ.എം.യാസിർ, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ എം.എസ് രാജേഷ്, ഉദ്യോഗസ്ഥരായ സക്കീർ ഹുസൈൻ, മുഹമ്മദ് ഷജീർ, ഉല്ലാസ്, രാകേഷ്, മിഥുൻ, ഷഫീഖ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |