മണ്ണാർക്കാട്: തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിയുടെ പൂർത്തികരണം എങ്ങുമെത്തിയില്ല. കിണറും പമ്പ് ഹൗസും ശുദ്ധീകരണ ശാലയും വർഷങ്ങൾക്ക് മുന്നേ നിർമിച്ചെങ്കിലും മറ്റു പ്രവർത്തികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇതോടെ കോടിക്കണക്കിനു രൂപയുടെ യന്ത്ര സാമഗ്രികളാണ് തുരുമ്പെടുക്കുന്നത്. വിഷയം രേഖമൂലം വകുപ്പ് മന്ത്രിയെ അറിയിച്ചെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എ സലീം പറഞ്ഞു.
147 കോടി രൂപ വകയിരുത്തി തച്ചനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കാനായി വിഭാവനം ചെയ്തതാണ് പദ്ധതി. ചെത്തല്ലൂർ മുറിയങ്കണ്ണി പുഴയിൽ കിണറും പമ്പ് ഹൗസിന്റെ നിർമ്മാണവും പാലോട് കൂത്തുപറമ്പിലെ ശുദ്ധീകരണ ശാലയും ഭൂഗർഭ പൈപുകൾ സ്ഥാപിക്കലും വർഷങ്ങൾക്ക് മുന്നെ പൂർത്തീകരിച്ചു. ഇവയോടൊപ്പം സംഭരണി നിർമ്മിക്കാനുള്ള സ്ഥലം പിലാകുന്നിൽ കണ്ടെത്തിയിരുന്നെങ്കിലും എല്ലായിടത്തേക്കും വെള്ളമെത്താൻ ഇവിടെ സംഭരണി നിർമിച്ചാൽ സാധിക്കില്ലെന്നു കണ്ടെത്തിയത്തോടെയാണ് പ്രവർത്തനം നിലച്ചത്.
തുടർന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എ സലീമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി നാട്ടുകൽ പൊലീസ് സ്റ്റേഷനു എതിർവശത്തുള്ള തേങ്ങാകണ്ടം മലയിൽ സ്വകാര്യവ്യക്തിയുടെ ഒരേറോളം സ്ഥലം സംഭരണി നിർമിക്കാനായി കണ്ടെത്തിയത്. പദ്ധതിക്ക് അനുയോജ്യമാണെന്ന് പരിശോധനയിലും കണ്ടെത്തിയതോടെ സ്ഥലം ഏറ്റെടുത്ത് വാട്ടർ അതോറിറ്റിക്ക് രണ്ടു വർഷം മുന്നെ കൈമാറി. എന്നാൽ സംഭരണി നിർമാണവുമായി ബന്ധപ്പെട്ട് തുടർപ്രവർത്തികളൊന്നും നടന്നിട്ടില്ല.
നാശത്തിന്റെ വക്കിൽ
വർഷങ്ങളോളം പ്രവർത്തിക്കാതായത്തോടെ കൂത്തുപറമ്പിലുള്ള ശുദ്ധീകരണ ശാലയിലെ നിർമിതികൾ എല്ലാം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കൂടാതെ ശുദ്ധീകരണ ശാലയുടെ പരിസരം കാട് മൂടി തുടങ്ങിയിട്ടുണ്ട്. അനാസ്ഥ ഇനിയും തുടർന്നാൽ കോടിക്കണക്കിനു രൂപ വെള്ളത്തിലാവും.
പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിട്ടുള്ള തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ വലിയ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഇത് പരിഹരിക്കാൻ ലക്ഷങ്ങൾ വേറെ നീക്കിവെക്കേണ്ട സാഹചര്യമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |