പാലക്കാട്: ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92,60,980 രൂപ വിലയുള്ള ഡിജിറ്റൽ എക്സ്‌റേ യന്ത്രം എലി കടിച്ച് നശിപ്പിച്ചത് നന്നാക്കാൻ 31,91,301 രൂപ ചെലവാകുമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കരാർ വ്യവസ്ഥ അധികൃതർ ലംഘിച്ചതിനാൽ സൗജന്യമായി നന്നാക്കാനാകില്ലെന്ന നിലപാടിലാണ് യന്ത്രം നൽകിയ കമ്പനി.
ഉദ്യോഗസ്ഥ അനാസ്ഥയും നിരുത്തരവാദിത്വവും മൂലം സാധരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിർണയ സാദ്ധ്യതയാണ് ഇതോടെ നഷ്ടമായത്. യന്ത്രം നന്നാക്കണമെങ്കിൽ സർക്കാറിന് ലക്ഷങ്ങളാണ് നഷ്ടമാകുക. കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടം ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
സ്ഥാപിച്ചത് രണ്ടുവർഷം മുമ്പ്
2021 മാർച്ച് മൂന്നിനാണ് സാംസംഗ് കമ്പനി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി 'GM -85" ഡിജിറ്റൽ എക്സറേ യന്ത്രം നൽകിയത്. മെഷീൻ സ്ഥാപിക്കുന്നതിനുള്ള ഭൗതിക സാഹചര്യം ആശുപത്രി ഒരുക്കണമെന്നും എലി, പാറ്റ തുടങ്ങിയ ജീവികൾ ഉപകരണം നശിപ്പിച്ചാൽ വാറണ്ടി പരിധിയിൽ ഉൾപ്പെടില്ലെന്നും ആശുപത്രി സൂപ്രണ്ടും സാംസംഗ് പ്രതിനിധിയും ഒപ്പുവച്ച കരാറിൽ പറയുന്നു.
ഉപയോഗം, സുരക്ഷ, പരിപാലനം എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധികൾ ജില്ലാ ആശുപത്രി ജീവനക്കാർക്ക് പരിശീലനവും നൽകി.
സ്മാർട്ട് ഹെൽത്ത് കെയർ പ്രോഗ്രാം
സർക്കാർ ആശുപത്രികളിലെ ഉപകരണങ്ങൾ, ഉപയോഗം, പരിപാലനം, റിപ്പയറിംഗ്, ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണം. ത്രൈമാസ അവലോകനം നടത്തണം.
-ബോബൻ മാട്ടുമന്ത, വിവരാവകാശ പ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |