പാലക്കാട്: വേനൽചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ അങ്കണവാടികളിലെ കുരുന്നുകളുടെ ആരോഗ്യസുരക്ഷാ മുൻകരുതലുമായി ഐ.സി.ഡി.എസ്. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്, കൃത്യസമയത്ത് പോഷകാഹാരം നൽകുക എന്നീ നിർദ്ദേശങ്ങൾ അതത് അങ്കണവാടികളിലെ ജീവനക്കാർക്ക് നൽകിയതായി അധികൃതർ പറഞ്ഞു. അവധിദിവസങ്ങളിൽ വീടുകളിലും ഇത് പാലിക്കാൻ ജീവനക്കാർ കുട്ടികളുടെ രക്ഷിതാക്കളോടും നിർദ്ദേശിച്ചിട്ടുണ്ട്.
പോഷകാഹാര സാധനങ്ങൾക്കൊപ്പം അങ്കണവാടികളിൽ കൃഷിചെയ്ത ചീര, മുരിങ്ങ, പച്ചക്കറികൾ എന്നിവയും കുട്ടികൾക്ക് നൽകുന്നുണ്ട്.
ഫെബ്രുവരി 14ന് തുറന്ന അങ്കണവാടികൾ മാർച്ച് ഒന്നുവരെ രാവിലെ 9.30മുതൽ 12.30 വരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. മാർച്ച് രണ്ടുമുതൽ പ്രവർത്തന സമയം വൈകീട്ട് 3.30 വരെയാക്കി. ജില്ലയിൽ 2,835 അങ്കണവാടികളാണുള്ളത്. 40,000ത്തിലധികം കുട്ടികളാണ് പഠിക്കുന്നത്.
നിർദ്ദേശങ്ങൾ
പോഷകാഹാരങ്ങൾ
കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അമൃതംപൊടി, ന്യൂട്രിബാർ മിഠായി, മിൽമ പാൽ എന്നിവയാണ് വിതരണം ചെയ്യുന്നത്. ആഴ്ചയിൽ ഒരുദിവസം 180 മില്ലീ ലിറ്റർ വീതമാണ് മിൽമയുടെ പാൽ നൽകുന്നത്. മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കാണ് തേനമൃത് പദ്ധതിയുടെ ഭാഗമായി ന്യൂട്രിബാർ മിഠായി വിതരണം ചെയ്യുന്നത്. മിഠായി കഴിക്കുന്നതുവഴി പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സാധിക്കും. പത്തു ഗ്രാമിന്റെ രണ്ട് മിഠായിയാണ് ഒരോ കുട്ടികൾക്കും എല്ലാമാസവും വിതരണം ചെയ്യുന്നത്. അരി, ഗോതമ്പ്, ചോളം, റാഗി, നിലക്കടല, സോയാബീൻ, എള്ള്, പനം ശർക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയാണ് മിഠായിയിൽ അടങ്ങിയിരിക്കുന്നത്. ഇവകൂടാതെ ചെറുപയർ, ഗോതമ്പ് എന്നിവയും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |