പാലക്കാട്: പ്രതിസന്ധികളെ പറിച്ചുകളയാനാകാതെ സംസ്ഥാനത്തെ നെൽവിത്ത് കർഷകർ ദുരിതത്തിൽ. പതിറ്റാണ്ടുകളായി മേഖലയ്ക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിനാൽ പല കർഷകരും വിത്ത് ഉത്പാദനത്തിൽ നിന്ന് പിൻമാറുകയാണ്. ഇത്തവണ 700 ഹെകട്റിൽ മാത്രമാണ് വിത്ത് ഉത്പാദനം നടന്നിട്ടുള്ളത്.
സംസ്ഥാന വിത്തു വികസന അതോറിറ്റിക്ക് അവശ്യമായ നെൽവിത്തിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് പാലക്കാട് നിന്നാണ്. എന്നിട്ടും ജില്ലയിൽ ഇതിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ തീരെയില്ല. ഇതുകാരണം വിത്ത് കർഷകർക്ക് പണം ലഭിക്കാൻ മാസങ്ങളുടെ കാത്തിരിപ്പാണുള്ളത്. ഫെബ്രുവരിയിൽ വിത്ത് ഉത്പാദിപ്പിച്ച കർഷകർക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പണം ലഭിച്ചത്.
സൗകര്യങ്ങൾ ഉറപ്പാക്കണം
ഇവിടെയുണ്ടാക്കിയ വിത്തിന്റെ ഗുണമേന്മ പരിശോധന ആലപ്പുഴയിലെ ലാബിലാണ് നടക്കുന്നത്. ഗുണമേന്മ പരിശോധന കഴിഞ്ഞ് സാധുവായ വിത്തിന്റെ ടാഗിംഗ് നടക്കുന്നത് സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ്. ഇതെല്ലാം പൂർത്തിയാക്കാൻ രണ്ടുമാസത്തോളം സമയമെടുക്കും. സാധുവായ വിത്ത് സംസ്കരിക്കുന്നത് എരുത്തിയാമ്പതിയിലും ആലപ്പുഴയിലുമാണ്. എരുത്തിയാമ്പതിയിൽ 15 ടണ്ണും ആലപ്പുഴയിൽ പത്ത് ടണ്ണുമാണ് പ്രതിദിന സംസ്കരണ ശേഷി.
25 ടൺ ശേഷി മാത്രമുള്ള പ്ലാന്റിൽ 1200 ഹെക്ടറിലെ വിത്ത് സംസ്കരിക്കാൻ മാസങ്ങൾ വേണം. സംസ്കരണം കഴിഞ്ഞ് മാത്രമാണ് കർഷകർക്ക് പണം ലഭിക്കുക. കൊയ്തെടുത്ത വിത്ത് 40 ദിവസത്തിനുള്ളിൽ കർഷകരിൽ നിന്ന് സംഭരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് ഒരിക്കലും കൃത്യമായി നടക്കാറില്ല. സംഭരിച്ച വിത്തിന്റെ പണം ലഭിക്കാൻ നീണ്ട കാത്തിരിപ്പ് ആവശ്യമായതോടെയാണ് കർഷകർ വിത്തുത്പാദനത്തിൽ നിന്നും പിൻവാങ്ങുന്നത്.
ഇത്തവണ വിത്ത് ഉത്പാദനം നടന്നത്- 700 ഹെക്ടറിൽ മാത്രം
അതോറിറ്റി സംസ്ഥാനത്തെ വിവിധ കർഷകർ മുഖേന വിത്തുണ്ടാക്കുന്നത്- 1450 ഹെക്ടറിൽ
ഇതിൽ പാലക്കാട് നിന്ന് - 1000 ഹെക്ടർ
പ്രതിവർഷം വേണ്ടത് - 11,000 ടൺ വിത്ത്
ഒന്നാം വിളയ്ക്ക് - 5,000 ടൺ
രണ്ടാം വിളയ്ക്ക് - 6000 ടൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |