ചെർപ്പുളശ്ശേരി: തൂതയിൽ തെരുവുനായ ശല്യം രൂക്ഷം. രണ്ടു ദിവസങ്ങളിലായി നാലു പേർക്ക് കടിയേറ്റു. വടക്കുംമുറി കളരിക്കൽ വീട്ടിൽ സുനിൽകുമാർ (41), തെക്കും മുറി ശ്രീ നിലയത്തിൽ ഗോപികൃഷ്ണൻ (45), തെക്കും മുറി വടക്കേതൊടിയിൽ രുഗ്മിണി (55), തൂത കുണ്ടും പുറത്ത് ഉണ്ണി (65) എന്നിവരെയാണ് തെരുവ് നായ കടിച്ചത്. സുനിൽ കുമാറിന്റെയും ഗോപീകൃഷ്ണന്റേയും കൈയിലും കാലിലുമായാണ് കടിയേറ്റത്.
ഇന്നലെ രാവിലെയാണ് വീട്ടിൽവച്ച് തെരുവുനായ സുനിൽകുമാറിനെ കടിച്ചത്. തുടർന്ന് റോഡിലേക്ക് പോയ തെരുവുനായ ഡ്രൈവറായ ഗോപികൃഷ്ണനെയും കടിച്ചു. ഈ നായ തന്നെയാണ് രുഗ്മിണിയെയും കടിച്ചത്. ബുധനാഴ്ചയാണ് കുണ്ടും പുറത്ത് ഉണ്ണിക്ക് കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നടപടികൾ ഫലം കണ്ടില്ല?
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഒന്നും ചെയ്യാതെ തന്നെ തെരുവു നായ്ക്കൾ ആളുകളെ അക്രമിക്കുന്ന സ്ഥിതിയാണെന്നും കടിയേറ്റവർ പറഞ്ഞു. തെരുവു നായ ശല്യം മൂലം അതി രാവിലെയും രാത്രിയും പുറത്തിറങ്ങാൻ കഴിയാത്തവസ്ഥയാണെന്ന് നാട്ടുകാരും പറയുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള സർക്കാർ നടപടികൾ വേണ്ട രീതിയിൽ ഫലം കാണാത്തതും, ആളുകളുടെ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |