പത്തനംതിട്ട : ഒരു വർഷം മുമ്പ് നാട്ടിൽ നിന്ന് പലരോടും പണം കടം വാങ്ങിയശേഷം നാടുവിട്ട യുവാവിനെ കണ്ടെത്തി. കോട്ടാങ്ങൽ പാടിമൺ കോലമല വീട്ടിൽ സാജൻ തോമസി (38) നെയാണ് പെരുമ്പെട്ടി പൊലീസ് ഗുജറാത്ത് അതിർത്തിയായ രാധൻപൂരിൽ കണ്ടെത്തി നാട്ടിലെത്തിച്ചത്. നിരവധിയാളുകളിൽ നിന്ന് പണം കടം വാങ്ങുകയും, പിന്നീട് തിരികെ നൽകാതെ ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാളെ കാണാതായതായി പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ ജോലി ചെയ്തിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ജില്ലാ പൊലീസ് മേധാവി മുഖേന ഗുജറാത്ത് പൊലീസുമായി ബന്ധപ്പെടുകയും തുടർന്ന് രാധൻ പൂരിൽ കണ്ടെത്തുകയുമായിരുന്നു. പണം കടം വാങ്ങിയത് സുഹൃത്തിനു വേണ്ടിയാണെന്നും അയാൾക്ക് കൈമാറിയിട്ടുണ്ടെന്നും സുഹൃത്തുമായി പങ്കുകച്ചവടം നടത്തിയിരുന്നുവെന്നും സാജൻ തോമസ് പൊലീസിനോട് പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |