തിരുവല്ല: നിരണം കൊമ്പങ്കേരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷം പറഞ്ഞുതീർക്കാൻ എത്തിയവരുടെ വീടുകയറി ആക്രമിച്ചു. കുരുമുളക് സ്പ്രേ മുഖത്തടിച്ചശേഷം എട്ടംഗ സംഘം നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. നിരണം കൊമ്പങ്കേരി ചാലാനടിയിൽ ഷാജി (45), സഹോദരൻ നിതീഷ് (30) എന്നിവർക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. അയൽവാസിയായ മണിക്കുട്ടനും അനന്തിരവനായ അജിയും തമ്മിൽ വൈകിട്ട് ഏഴിന് ഉണ്ടായ അടിപിടി പറഞ്ഞു തീർക്കാനെത്തിയതായിരുന്നു ഷാജിയും സഹോദരൻ നിതീഷും. സംഭവം പറഞ്ഞു തീർത്തശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ അര മണിക്കൂറിന് ശേഷമെത്തിയ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ചുള്ള വെട്ട് തടയുന്നതിനിടെ ഷാജിയുടെ ഇടത് കൈത്തണ്ടയിൽ വെട്ടേറ്റു. ആക്രമണം തടയാൻ എത്തിയ നിതീഷിന്റെ തലയ്ക്കും പുറത്തും വെട്ടേറ്റു. ഷാജിയുടെ വീട്ടുസാധനങ്ങൾ സംഘം അടിച്ചുതകർത്തു. വാവച്ചൻ (രതീഷ് കുമാർ) , അനീഷ് എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാജിയും നിതീഷും പറഞ്ഞു. പുളിക്കീഴ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |