പത്തനംതിട്ട : അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകൾ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ.പി.സതീദേവി പറഞ്ഞു. ഇലന്തൂരിൽ നരബലി നടന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ.
വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തിൽ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങൾ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്.
വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തിൽ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുവാൻ സ്ത്രീകൾ തയാറാകുന്നുവെന്നതും ചർച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചർച്ച ചെയ്തിരുന്നത്. ഇപ്പോൾ സാക്ഷര കേരളത്തിൽ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നത് വിഷമകരമായ കാര്യമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു. വനിതാകമ്മിഷൻ അംഗം ഷാഹിദ കമാൽ ചെയർപേഴ്‌സനൊപ്പം സ്ഥലം സന്ദർശിച്ചു.
ഭയപ്പെടുത്തുന്ന ക്രൂരത: പി.കെ.ശ്രീമതി
പത്തനംതിട്ട : നരബലിയുടെ പേരിൽ ഇലന്തൂരിൽ നടന്നത് ഭയപ്പെടുത്തുന്ന ക്രൂരതയാണെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു. കൊലപാതകത്തിന്റെ നിഗൂഢത വെളിച്ചത്തുകൊണ്ടുവന്ന പൊലീസിനെ അഭിനന്ദിക്കുന്നു. സംഭവസ്ഥലം സന്ദർശിച്ച ശ്രീമതി കൊല്ലപ്പെട്ട പദ്മയുടെ സഹോദരി പളനിയമ്മയെ ആശ്വസിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എം.എൽ.എ എ.പദ്മകുമാർ എന്നിവർ ശ്രീമതിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |