കല്ലമ്പലം: ഉത്സവത്തിരക്കിന്റെ മറവിൽ നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒരു സംഘം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടി. സ്കൂളിന്റെ ജനൽച്ചില്ലകളും ഓടുകളും യൂറിനറി ക്ലോസറ്റുകളും മറ്റ് ഉപകരണങ്ങളും തകർത്തു. ലക്ഷങ്ങളുടെ നഷ്ടം ഉള്ളതായും കൃത്യമായ കണക്ക് തിട്ടപ്പെടുത്തി വരുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ 9ന് സ്കൂളിലെ പാചകക്കാരനായ സദാശിവൻപിള്ള ലൈറ്റുകൾ ഓഫ് ചെയ്യാനായി സ്കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഉത്സവ കമ്മിറ്റിക്കാരും നാട്ടുകാരും സ്കൂൾ അധികൃതരും നടത്തിയ പരിശോധനയിൽ നിരവധി വാട്ടർ ടാങ്കുകൾ, വാട്ടർ ഫ്യൂരിഫയറുകൾ, പൈപ്പ് ലൈൻ, മോട്ടറുകൾ, ഫാനുകൾ, എൽ.ഇ.ഡി പ്രോജക്ടറുകൾ, വാട്ടർ ടാപ്പുകൾ, ഫർണിച്ചറുകൾ, കംപ്യൂട്ടറുകൾ, സി.സി ടിവി കാമറകൾ തുടങ്ങിയവ വ്യാപകമായ രീതിയിൽ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഒന്നിലധികം പേരടങ്ങിയ സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പാചകപ്പുരയോട് ചേർന്നുള്ള സ്റ്റോറിന്റെ കമ്പി പൊളിച്ച് ആഹാരസാധനങ്ങൾ നശിപ്പിച്ചു. പലതും കിണറ്റിനുള്ളിൽ കൊണ്ടിട്ട് കുടിവെള്ളം അശുദ്ധപ്പെടുത്തി. സ്കൂളിനെ ഇത്തരത്തിൽ ആക്രമിക്കാനുള്ള കാരണവും വ്യക്തമല്ല. വർക്കല മണ്ഡലത്തിലെ മികച്ച സ്കൂളുകളിലൊന്നാണിത്. വിജയ ശതമാനത്തിലും മുന്നിലാണ്. 2000 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സ്കൂൾ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധം ശക്തമാണ്. പൊലീസിലും ഡി.ഒ ഓഫീസിലും ഉന്നതാധികരികൾക്കും പി.ടി.എ പരാതി നൽകി. സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ, ഡ്വാഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂളിൽ മണംപിടിച്ച നായകൾ നൈനാംകോണം കോളനി ലക്ഷ്യമാക്കി പാഞ്ഞു. വളരെ വൈകിയും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |