SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.16 AM IST

നയനയുടെ മൃതദേഹം കാണപ്പെട്ട മുറി അകത്തുനിന്ന് അടച്ചിരുന്നതായി സ്ഥിരീകരിച്ചു അപകടമോ ആത്മഹത്യയോ കൊലപാതകമോ ? മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് മേയ് 30നകം

case

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തെക്കുറിച്ച് നിർണായക മെഡിക്കൽ ബോർഡ് യോഗത്തിന്റെ അന്തിമ റിപ്പോർട്ട് അടുത്ത മാസം 30ന് വരാനിരിക്കെ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് അടച്ചിരുന്നതായി സ്ഥിരീകരിച്ചു.

ഫോറൻസിക് വിഭാഗം വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് കതക് അകത്തുനിന്ന് അടച്ചിരുന്നതായി സ്ഥിരീകരിച്ചത്. മൃതദേഹം കണ്ട ശേഷം നയനയുടെ മുറിയിൽ കതക് തള്ളിത്തുറന്നാണ് കയറിയതെന്ന സാക്ഷി മൊഴികൾ ശരിവയ്ക്കും വിധത്തിലാണ് ഫോറൻസിക് വിദഗ്ദ്ധരും എത്തിച്ചേർന്നിരിക്കുന്നത്. കതകിന്റെ കുറ്റി പുറത്തുനിന്നുള്ള ബലപ്രയോഗത്തിൽ ഇളകിത്തെറിച്ച നിലയിലുള്ള അടയാളങ്ങൾ പരിശോധനയിൽ സ്ഥിരീകരിച്ചതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. സാക്ഷിമൊഴിക്കൊപ്പം ഫോറൻസിക് വിഭാഗത്തിന്റെ ഈ കണ്ടെത്തൽ പുറത്തുവരികയും മാസങ്ങൾ നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിലും അപായപ്പെടുത്തിയതിന്റെ തെളിവുകളൊന്നും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റെ തീരുമാനമാകും ഇനി അന്തിമമാകുക.

നയന ആത്മഹത്യചെയ്‌തതാണോ അപകടത്തിൽപ്പെട്ടതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാകും തുടരന്വേഷണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച മെഡിക്കൽ ബോർഡ് യോഗം വൈകിട്ട് 4.30നാണ് അവസാനിച്ചത്. പൊലീസ് കണ്ടെത്തിയ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനാഫലങ്ങളുടെയും ഫോട്ടോ വീഡിയോ തെളിവുകളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആത്മഹത്യാ സാദ്ധ്യതയും കൊലപാതകവുമുൾപ്പെടെ നയന മരണപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും മെഡിക്കൽ ബോർഡ് സസൂക്ഷ്‌മം വിലയിരുത്തി.

അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലും മെഡിക്കൽ വിദഗ്ദ്ധരുടെ സംശയ നിവാരണത്തിനെത്തിയിരുന്നു. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസമുള്ള പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ട്, സീൻ മഹസർ, മഹസർ സാക്ഷികളുടെ മൊഴി, പ്രേത വിചാരണ റിപ്പോർട്ട്, ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി പോസ്റ്റുമോർട്ടവും രാസപരിശോധനയും വരെയുള്ള നടപടികളുടെ ഓരോ ഘട്ടങ്ങളും മെഡിക്കൽ സംഘം പരിശോധിച്ചു. പ്രമാദമായ പല കേസുകളിലും ദേശീയ ഏജൻസികൾ വരെ അഭിപ്രായം തേടിയിട്ടുള്ള അതിവിദഗ്ദ്ധ ഡോക്ടർമാരായ പാലക്കാട് പൊലീസ് സർജൻ ഡോ. ഗുജ്റാൾ, തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷ്, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അസി.പ്രൊഫസർ ഡോ. കൃഷ്ണൻ, പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അസി. പ്രൊഫസർ രഞ്ജു രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനശാസ്ത്രവിഭാഗം മേധാവി ഡോ. കൃഷ്ണൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്, പത്തോളജി വിഭാഗം മേധാവി ഡോ. ലൈലാരാജ് തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് നയന തേടിയിട്ടുള്ള ചികിത്സകളെക്കുറിച്ചും ഉപയോഗിച്ചിരുന്ന മരുന്നുകളെപ്പറ്റിയും ഡോക്ടർമാർ വിലയിരുത്തും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നയന ചികിത്സ തേടിയതിന്റെ രേഖകളും മെഡിക്കൽ ബോർഡ് പരിശോധിക്കുന്നുണ്ട്. വിദഗ്ദ്ധ ഡോക്ടർമാർ ഒറ്റയ്ക്കും ടീമായും ഇത്തരം കാര്യങ്ങളിലെല്ലാം വിശദമായ വിലയിരുത്തലും പഠനവും വിദഗ്ദ്ധ ഉപദേശവും തേടിയശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.