തിരുവനന്തപുരം: ജീവൻ തിരിച്ചുകിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല... ശരീരത്തിലെ വിറയൽ ഇതുവരെ മാറിയിട്ടില്ല :- കിഴക്കേകോട്ടയിൽ തീപിടിച്ച ചോക്ളേറ്റ് ടീ സ്റ്റാളിൽ ചായ അടിക്കുന്ന കരുനാഗപ്പള്ളി സ്വദേശി രവിയുടെ ശബ്ദം വിറങ്ങലിച്ചിരുന്നു. തന്റെ സമീപത്തിരുന്ന സിലിണ്ടറാണ് നിമിഷങ്ങൾക്കുള്ളിൽ അഗ്നിഗോളമായതെന്ന് ആലോചിക്കുമ്പോൾ രവിയുടെ ഞെട്ടൽ മാറുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് 12ന് ചായ അടിക്കുകയായിരുന്നു രവി. ഉച്ചയായതിനാൽ കടയിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുണ്ടായിരുന്നത്. പുറത്തും ആളുകളുണ്ടായിരുന്നു. ചായത്തട്ടിന് വലതുവലശത്താണ് സിലിണ്ടർ വച്ചിരുന്നത്. പൊടുന്നനെ ഗ്യാസ് സിലിണ്ടറിന്റെ ബർണർ വലിയൊരു ശബ്ദത്തോടെ തെറിച്ചുപോയി. ബർണറിൽ തീ കണ്ടതോടെ ഞാനും കടയിലുണ്ടായിരുന്ന ഏഴ് ജീവനക്കാരും ചായ കുടിക്കാനെത്തിയവരും നിലവിളിച്ച് പുറത്തേക്കോടി. മറിഞ്ഞുവീണ ഗ്യാസ് കുറ്റി പുറത്തേക്കുരുണ്ട് പൊട്ടിത്തെറിച്ചു. പിന്നെ കണ്ടതൊരു അഗ്നിഗോളമായിരുന്നു :- രവി പറഞ്ഞു നിറുത്തി.
സിലിണ്ടറിന് തീപിടിക്കുന്നത് പത്രങ്ങളിലൂടെയും മറ്റും കേട്ടുള്ള അറിവുമാത്രമായിരുന്നു രവിക്കുണ്ടായിരുന്നത്. എന്നാൽ, ഇന്നലെ അതിന് സാക്ഷിയാകേണ്ടിവന്നു, അതും കൈയകലത്തിലൊരു സ്‌ഫോടനത്തിന്. 20 വർഷമായി നഗരത്തിൽ പലയിടത്തായി ചായക്കടയിൽ ജോലി ചെയ്യുകയാണ് രവി. കൊവിഡ് മുമ്പ് 3 കൊല്ലത്തോളം ഇതേ കടയിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഇതിനടുത്ത് ഫുട്പാത്തിന് സമീപത്തെ മറ്റൊരു കടയിലേക്ക് മാറി. അത് ഒഴിപ്പിച്ചതിനെ തുടർന്ന് 12 ദിവസം മുമ്പാണ് ചോക്ളേറ്റ് ടീ സ്റ്റാളിൽ വീണ്ടും ജോലിക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |