വിതുര: മലയോരമേഖലയിൽ വീണ്ടും കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. പകൽസമയത്തുപോലും ആദിവാസിമേഖലകളിൽ കാട്ടാനകളുടെ ശല്യമാണ്. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെയാണ് വന്യമൃഗശല്യം രൂക്ഷമായത്. കാട്ടുമൃഗശല്യം വർദ്ധിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
രണ്ടാഴ്ചയിൽ കൂടുതലായി വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ജനങ്ങൾ ആനപ്പേടിയിലാണ്. ചൂടുമൂലം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങി. ചെറു അരുവികളും നീർച്ചാലുകൾ വറ്റിവരണ്ടു. കാട്ടിനുള്ളിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെയാണ് ആനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കിറങ്ങിയത്. കാട്ടുപോത്തുകളും വിതുരയിലെ ജനവാസമേഖലകളിൽ ഇറങ്ങി നാശം വിതയ്ക്കാറുണ്ട്.
പേപ്പാറ ഡാമിലും വൃഷ്ടിപ്രദേശത്തും പകൽസമയങ്ങളിൽ പോലും കാട്ടാനകൾ വെള്ളം കുടിക്കാൻ എത്താറുണ്ട്. വാമനപുരം നദിയും ഇപ്പോൾ കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികളും ഇപ്പോൾ ഭീതിയിലാണ്. പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരം എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘങ്ങളെയും കാട്ടാനക്കൂട്ടം ആക്രമിച്ചിട്ടുണ്ട്.
കാടിറങ്ങി വന്യമൃഗങ്ങളായ ആനകളും കാട്ടുപോത്തും പന്നിയും ഈ മേഖലയിൽ നാശം വിതയ്ക്കുന്നുണ്ട്. കാട്ടുപന്നികൾ പട്ടാപ്പകൽ നാട്ടിലിറങ്ങി രണ്ട് പേരെ കുത്തി ഗുരുതരമായി പരിക്കേല്പിച്ച സംഭവവുമുണ്ട്. പന്നികളുടെ ആക്രമണത്തിൽ തൊളിക്കോട് പഞ്ചായത്തിൽ മാത്രം രണ്ട് പേർ മരിച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടാനകൾ നാശം വിതയ്ക്കാത്ത ദിനങ്ങൾ വിരളമാണ്. പകൽസമയത്തുപോലും പൊൻമുടി-കല്ലാർ റോഡിൽവരെ കാട്ടാനകളുടെ താണ്ഡവമാണ്.
കൃഷിനാശം വ്യാപകം
കല്ലാർ മേഖലയിൽ തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കർഷകർക്ക് ഭീമമായ നഷ്ടമുണ്ട്. വിതുര പഞ്ചായത്തിലെ ആദിവാസി ഊരുകൾ ആനശല്യംമൂലം ബുദ്ധിമുട്ടനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കാട്ടാനകൾ നിരവധി പേരെ കൊന്നൊടുക്കി. നിരവധി വീടുകൾ തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വിതച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി,ദൈവക്കല്ല്, മംഗലകരിക്കകം, ചാത്തൻകോട്, ചെമ്മാംകാല, ചണ്ണനിരവട്ടം, ചാമക്കര, പൊടിയക്കാല, ചെമ്പിക്കുന്ന്, അല്ലത്താര, പെണ്ണങ്കപ്പാറ, പേപ്പാറ, മണിതൂക്കി മേഖലകളിൽ ആനശല്യം രൂക്ഷമായതായി ആദിവാസികൾ അറിയിച്ചു.
ആനക്കിടങ്ങും വൈദ്യുതിവേലിയും ഫലം കണ്ടില്ല
കാട്ടാനശല്യം തടയാൻ വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. കല്ലാർ മേഖലയിലെ ചിലസ്ഥലങ്ങളിലാണ് ആനക്കിടങ്ങ് സ്ഥാപിച്ചത്. ആനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആദിവാസികളുടെ ആവശ്യം അവശേഷിക്കുകയാണ്. നിരവധി തവണ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നിട്ടും സുഖനിദ്രയിലാണ് അധികൃതർ പ്രഖ്യാപിച്ച ആനക്കിടങ്ങും വൈദ്യുതിവേലികളും. പൂർണമായും സ്ഥാപിച്ചെങ്കിൽ ആനശല്യത്തിന് തടയിടാമായിരുന്നുവെന്നാണ് ആദിവാസികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |