പാലോട്: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരിങ്ങമ്മല പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ജലസേചനവകുപ്പ് ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്തിലെ പൊന്മുടി ഒഴികെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 123 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തിനു സമീപത്ത് ഒന്നേകാൽ ഏക്കർ സ്ഥലം ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. ഇവിടെയാണ് നിർമ്മാണം ആരംഭിച്ചത്. വഴിക്കു വേണ്ടിയുള്ള സ്ഥലം വിട്ടുകിട്ടാൻ താമസം നേരിട്ടതാണ് പദ്ധതി വൈകിപ്പിച്ചത്. എന്നാൽ അതിനുള്ള ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തുനൽകി. 70 സെന്റ് സ്ഥലം ട്രീറ്റ്‌മെന്റ് പ്ലാന്റിനും 30 സെന്റ് സ്ഥലം ടാങ്ക് സ്ഥാപിക്കുന്നതിനും 10 സെന്റ് സ്ഥലം കിണറും പമ്പിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനും വേണ്ടി തമ്പുരാൻവച്ചുണ്ടപാറയ്ക്കു സമീപവും വാങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് എട്ടുകോടി രൂപയും അനുവദിച്ചു. പദ്ധതി യാഥാർത്ഥ്യമായാൽ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകും.
പദ്ധതി വിഭാവനം ചെയ്യുന്നത്.. ..... കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതി വഴി
അനുവദിച്ചത്.................123 കോടി
ഉൾപ്പെടുന്നത്........ 1. ചോഴിയക്കോട് അമ്മയമ്പലം മുതൽ തെന്നൂർ നരിക്കല്ലുവരെ, 2 . ഞാറനീലിമുതൽ മങ്കയം വരെ
പ്രതീക്ഷിക്കുന്നത്........... 2025-26 ഓടെ പദ്ധതി നടപ്പിലാകുമെന്ന്
നടപ്പാകുന്നത്........ 30 വർഷത്തെ കാത്തിരിപ്പ്
കുടിവെള്ളക്ഷാമത്തിന് പരിഹാരം
വാമനപുരം നദിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് പദ്ധതിയിലൂടെ ജനങ്ങളിലെത്തിക്കുന്നത്. ഇതിനായി ദൈവപ്പുര ആറിനു സമീപം ജലസംഭരണി സ്ഥാപിക്കും. നിലവിൽ പഞ്ചായത്തിൽ കുണ്ടാളംകുഴി, ഇടിഞ്ഞാർ എന്നീ രണ്ട് കുടിവെള്ള പദ്ധതികളാണുള്ളത്. ഇവ രണ്ടും കാര്യക്ഷമമല്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകൾ ഉപയോഗശൂന്യമായ നിലയിലാണ്. വേനൽ കനക്കുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. പുതിയ കുടിവെള്ള പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |