പട്ടിക്കാട് : വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം. അതിക്രമം കാണിച്ച യുവാവിനെ അതിസാഹസികമായി പീച്ചി പൊലീസ് പിടികൂടി.
മണ്ണുത്തി മുളയം അയ്യപ്പൻകാവ് സ്വദേശിയായ പുല്ലൻ എന്ന് വിളിപ്പേരുള്ള ആനക്കോട്ടിൽ അജിത്തിനെയാണ് (20) പീച്ചി പൊലീസ് പിടികൂടിയത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ സി.പി.ഒയായ കിരണിന്റെ വലതുകാലിലെ മുട്ടിന് മുകളിലാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഉടനെ ചികിത്സയ്ക്ക് വിധേയനാക്കി. കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന വിവരമനുസരിച്ച് പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലങ്ങന്നൂർ ചെന്നായപ്പാറ റോഡിൽ കുന്നത്തങ്ങാടി കപ്പേളയ്ക്ക് സമീപം കാത്തുനിൽക്കുകയായിരുന്നു.
രാത്രി പത്തോടെയെത്തിയ പ്രതിയെ പൊലീസുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് വേഗത്തിൽ ഓടിപ്പിച്ച് പൊലീസുകാർക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. അപ്പോഴാണ് സി.പി.ഒയ്ക്ക് പരിക്കേറ്റത്. ഇതിനിടയിൽ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും ചേർന്ന് പ്രതിയെ പിടികൂടി. പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ വൻതോതിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അജിത്ത്.
പീച്ചി പൊലീസിൽ ഒരു കൊലപാതക ശ്രമ കേസിലും, കഞ്ചാവ് ലഹരി വസ്തു വിൽപ്പന കേസിലും ഇയാൾ പ്രതിയാണ്. കൂടാതെ മണ്ണുത്തി, ഒല്ലൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസിലും പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |