തിരുവനന്തപുരം: ഫീസ് വാങ്ങി ക്ളാസ് നടത്താതെ വിദ്യാർത്ഥികളെ വഞ്ചിച്ച സംഭവത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. തമ്പാനൂർ എസ്.എസ് കോവിലുള്ള എയ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ തസ്തികയിലേക്കുള്ള പി.എസ്.എസി ഒഴിവിന് വേണ്ടിയുള്ള ക്ളാസാണ് നടത്തുന്നതെന്നായിരുന്നു ഇവരുടെ പരസ്യം.
കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്സിന്റെ ശാഖ കഴിഞ്ഞ വർഷം നവംബറിലാണ് തമ്പാനൂരിൽ പ്രവർത്തനം ആരംഭിച്ചത്. 25ഓളം കുട്ടികളും ചേർന്നു. ഡയറക്ട് ക്ളാസ്,ഡെയ്ലി ടെസ്റ്റ്,ക്രാഷ് കോഴ്സ് തുടങ്ങിയവ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടത്തിയില്ല. മാസങ്ങൾ കഴിഞ്ഞ് ക്ളാസ് മുടങ്ങുന്നത് വിദ്യാർത്ഥികൾ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഭീഷണി സ്വരത്തിലായിരുന്നു മറുപടിയെന്ന് പരാതിക്കാർ പറഞ്ഞു. അടച്ച തുകയ്ക്ക് രസീത് ചോദിച്ചവരെയും ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ ആരോപിച്ചു.
18 കുട്ടികളാണ് തങ്ങളെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. തുടർന്ന് തമ്പാനൂർ പൊലീസിന് അധികൃതരെ ബന്ധപ്പെടാൻ സാധിച്ചെങ്കിലും മറുപടി ലഭിച്ചില്ല. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആദർശ്,അതുൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കരുനാഗപ്പള്ളിയിലും സ്ഥാപനത്തിനെതിരെ സമാന സംഭവമുണ്ടായതായി പരാതിക്കാർ പറഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |