തൊടുപുഴ: ടൗൺഹാളിന് പിൻവശം അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യവെ മൂന്ന് യുവാക്കളെ ഡിവൈ.എസ്.പിയും സ്‌ക്വാഡും ചേർന്ന് പിടികൂടി. ഏഴുമുട്ടം ഞറുക്കുറ്റി ചക്കാലയിൽ സനൽ സന്തോഷ് (21), തൊടുപുഴ കവണിശ്ശേരി കിരൺ മഹേഷ് (18), പാലക്കുഴ മാറിക മാഞ്ചോട്ടിൽ ഷിന്റോ രാജു (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് കൈയിലുള്ള 500 രൂപ വീതം വില വരുന്ന കഞ്ചാവ് പൊതികൾ മൂവരും പുഴയിലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പ്രതികളെ ഓടിയെത്തി പിടികൂടുകയായിരുന്നു. പുഴയിൽ വീഴാതെ കരയിൽ വീണ രണ്ട് കഞ്ചാവ് പൊതി കഞ്ചാവ് പൊലീസ് കണ്ടെടുത്ത് കേസെടുത്തു. പ്രതികൾക്കെതിരെ മുമ്പും കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് രാത്രി കോടതിയിൽ ഹാജരാക്കും. പ്രതികളിലൊരാളായ സനൽ സന്തോഷിനെയും കാമുകിയെയും കഞ്ചാവ് സഹിതം കഴിഞ്ഞ ഡിസംബറിൽ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു തന്നെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ ലഹരി വിരുദ്ധ പരിശോധനയായ ക്ലീൻ തൊടുപുഴ ആരംഭിച്ച ശേഷം മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ എണ്ണം 26 ആയതായി ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |