
നെയ്യാറ്റിൻകര: സമുദ്രത്തിൽ നിന്നും നെയ്യാർ നദിയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി മാവിളക്കടവിൽ നെയ്യാർ നദിക്ക് കുറുകെ റെഗുലേറ്റർ കം ലോക്ക് നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കടലിൽ നിന്നുള്ള ഉപ്പുവെള്ളം തിരികെ നെയ്യാറിലേക്ക് കയറുന്നത് കാരണം വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസിലേക്ക് ശുദ്ധജലം ലഭിക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ് ഹൗസിന് താഴെയായി നിർമ്മിക്കുന്ന ഈ പദ്ധതിയിലൂടെ ചെങ്കൽ,കാരോട്, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം നദിയിലൂടെയുള്ള ജലഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനവും ഒരുക്കും.
പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് തയ്യാറാക്കിയ മാനദണ്ഡം പ്രകാരം
•50.50മീറ്റർ നീളത്തിൽ നെയ്യാറിന് കുറുകെ റെഗുലേറ്റർ നിർമ്മിക്കും
•9.50മീറ്റർ വീതിയുള്ള നാവിഗേഷൻ ലോക്ക് ചേംബർ നിർമ്മിക്കും
•ഷട്ടറുകളും മറ്റ് മെക്കാനിക്കൽ ജോലികൾക്കുമായി 7.50കോടി രൂപ വകയിരുത്തിയിട്ടുണ്ട്
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ബണ്ടുകൾ
വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നദിയുടെ ഇരുവശങ്ങളിലും 176 മീറ്റർ ദൂരത്തിൽ ആവശ്യമായ ഉയരത്തിലും ബലത്തിലും ബണ്ടുകൾ നിർമ്മിക്കും. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റീൽ ഷീറ്റ് പൈലുകളും എപ്പോകസി കോട്ടിംഗുള്ള ടി.എം.ടി ബാറുകളും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം
പദ്ധതി പൂർത്തിയായാൽ ദിവസേന 16 മില്യൺ ലിറ്റർ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ സാധിക്കും.
നെയ്യാറ്റിൻകര മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരമൊരുക്കുന്ന ഈ പദ്ധതി പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ പിന്തുണയാകും. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |