വെള്ളനാട്: ലഹരി വിമുക്തി കേന്ദ്രത്തിലെ അന്തേവാസി ചെടിച്ചട്ടി കൊണ്ട് മറ്റൊരു അന്തേവാസിയെ തലയ്ക്കടിച്ച് കൊന്നു. വെള്ളനാട് കരുണാസായി ലഹരി വിമുക്തി കേന്ദ്രത്തിൽ കൊല്ലം പരവൂർ ഭൂതക്കുളം സ്വദേശി ബിജോയി (27) കഴക്കൂട്ടം ഉള്ളൂർക്കോണം ഉടക്കുങ്കര എം. വിജയനെ (50) ചെടിച്ചട്ടി കൊണ്ടും കമ്പികൊണ്ടും തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയനെ ആക്രമിച്ച ശേഷം ബിജോയ് കെട്ടിടത്തിന് മുകളിൽ കയറി സമീപത്തെ മരത്തിലൂടെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പുറത്തുണ്ടായിരുന്ന ഒരു സ്‌കൂട്ടറെടുത്താണ് ഇയാൾ രക്ഷപ്പെട്ടത്.
ലഹരി വിമുക്തികേന്ദ്രത്തിലെ ജനാലകളും ഇയാൾ അടിച്ചുതകർത്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. അന്തേവാസികളെ വിശ്രമത്തിനായി പുറത്തിറക്കിയ സമയമായിരുന്നു. തലയ്‌ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിജയനെ കരുണാസായി അധികൃതർ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയൻ ഈ മാസം നാലാം തീയതിയും ബിജോയ് 11ാം തീയതിയുമാണ് ചികിത്സയ്‌ക്കെത്തിയത്.
സംഭവമറിഞ്ഞ് ആര്യനാട് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചശേഷം തെരച്ചിൽ ഊർജിതമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇവിടെ മുമ്പും ഇത്തരത്തിൽ ചികിത്സയ്‌ക്കായി എത്തിയ അന്തേവാസി മറ്റൊരു അന്തേവാസിയെ ആക്രമിച്ചിരുന്നതായി ആര്യനാട് പൊലീസ് പറഞ്ഞു. വിജയന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്‌ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |