തൃശൂർ: കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്രവിഭാഗത്തിൽ നാലുകൊല്ലം മുമ്പ് ഒരു ലക്ഷം രൂപ വകമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദം. റിസർച്ച് അസിസ്റ്റന്റിന് ശമ്പളം നൽകാൻ പണമില്ലാതായപ്പോൾ ഡോ. ടി. പ്രദീപ്കുമാർ നൽകിയ അപേക്ഷ അംഗീകരിച്ചാണ് തുക അനുവദിച്ച് ചെലവാക്കിയത്.
പ്രദീപ്കുമാർ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. എന്നാൽ ഓഡിറ്റ് ക്രമക്കേട് കണ്ടെത്തിയിട്ടില്ലാത്ത സംഭവത്തിലാണ് ഡോ. പി. നമീർ ചെയർമാനായ മൂന്നംഗ കമ്മിറ്റിയുടെ അന്വേഷണം. 2022 ഒക്ടോബർ ഏഴിന് മുൻ വി.സി ഡോ. ചന്ദ്രബാബു വിരമിക്കുന്ന ദിവസമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
പഴയ നടപടിക്രമത്തിന്റെ തുടർച്ചയായി അന്വേഷണ കമ്മിറ്റി ഡോ. പ്രദീപ്കുമാറിൽ നിന്ന് മൊഴിയെടുത്തു. വകുപ്പിന് അനുവദിച്ച തുകയുടെ ഹെഡ് മാറ്റുന്നത് സാധാരണ നടപടിക്രമമാണെന്നും ചട്ടപ്രകാരം അന്നത്തെ പച്ചക്കറി ശാസ്ത്രവിഭാഗം മേധാവി വഴിയാണ് കംപ്‌ട്രോളർക്ക് അപേക്ഷ നൽകിയതെന്നും അദ്ദേഹം മറുപടി നൽകി.
തുക ആവശ്യപ്പെട്ട് ഡോ. പ്രദീപ് കുമാർ ഒരപേക്ഷയാണ് നൽകിയതെങ്കിലും കമ്മിറ്റി കണ്ടെത്തിയത് രണ്ട് അപേക്ഷ. ഒന്നിൽ പ്രദീപ്കുമാറിന്റെ വ്യാജ ഒപ്പും ഡയറക്ടർ ഒഫ് റിസർച്ചിന്റെ വ്യാജ സീലുമുണ്ട്. ഒരേ കാര്യത്തിന് രണ്ട് അപേക്ഷ നൽകേണ്ടതില്ലാത്തതിനാൽ ഡയറക്ടർ ഒഫ് റിസർച്ചിന്റെ വ്യാജസീലുള്ള അപേക്ഷയുടെ ഉറവിടം അറിയില്ല. കമ്മിറ്റി വെളിപ്പെടുത്തിയപ്പോഴാണ് രണ്ടപേക്ഷയുള്ള കാര്യം പ്രദീപ്കുമാർ അറിയുന്നത്.
വ്യാജന്റെ ഉറവിടമെവിടെ?
തുക മാറ്റിയ കാര്യം താനറിഞ്ഞില്ലെന്ന് മുൻ ഡയറക്ടർ ഒഫ് റിസർച്ച് വി.സിയോട് പരാതിപ്പെട്ടിരുന്നതായാണ് വിവരം. തുടർന്ന് വി.സി. ചന്ദ്രബാബു കംപ്‌ട്രോളറോട് വിശദീകരണം തേടി. രക്ഷപ്പെടാനായി ഡയറക്ടർ ഒഫ് റിസർച്ചിന്റെ സീലുള്ളതിനാൽ പാസാക്കിയെന്ന് മറുപടി നൽകിയത്രെ. തുടർന്നാകാം ഒരപേക്ഷയ്ക്കു പകരം രണ്ടപേക്ഷയും മറ്റും പ്രത്യക്ഷപ്പെട്ടതെന്നാണ് നിഗമനം. അന്നത്തെ കംപ്‌ട്രോളറും ഡറക്ടർ ഒഫ് റിസർച്ചും വിരമിക്കുകയും ചെയ്തു.
സംഭവത്തിൽ എനിക്കെതിരെ ഗൂഢാലോചനയുള്ളതായി സംശയമുണ്ട്. അത് പുറത്തുകൊണ്ടുവരണം.
- ഡോ.ടി. പ്രദീപ്കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |