തൃശൂർ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികവും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ പ്രാഥമികമായി കേൾക്കേണ്ടത് ഇന്റേണൽ കമ്മിറ്റിയാണെന്നും ഇത് നിർബന്ധമായും രൂപീകരിക്കണമെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. ജില്ലാതല സിറ്റിംഗിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. എയ്ഡഡ് സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ പി.ടി.എ അംഗവും സ്‌കൂളിലെ അദ്ധ്യാപകനും ചേർന്ന് അധിക്ഷേപിച്ചെന്ന പരാതി പരിഗണിച്ചപ്പോൾ ഈ സ്‌കൂളിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അർഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് പോഷ് ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണൽ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ബോധവത്കരണം നൽകുന്നുണ്ടെങ്കിലും സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റി കൃത്യമായി രൂപീകരിക്കുന്നില്ല. ഇത്തരം പരാതികൾക്ക് ഇന്റേണൽ കമ്മിറ്റിയുടെ റിപ്പോർട്ടാണ് അടിസ്ഥാനം. ഇവ സമയബന്ധിതമായി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 50,000 രൂപ വരെ പിഴ ചുമത്താനാകുമെന്നും കമ്മിഷൻ അംഗം വ്യക്തമാക്കി. 17 പരാതികൾ തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. 45 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ആകെ 67 പരാതികളാണ് പരിഗണിച്ചത്. പാനൽ അഭിഭാഷകരായ ബിന്ദു രഘുനാഥൻ, സജിത അനിൽ, ഫാമിലി കൗൺസിലർ മായാ രമണൻ, വനിതാ സെൽ സി.ഐ എൽസി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |