മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ബാറിനു മുന്നിൽ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്ത പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
പുല്ലുവഴി കാൽപടിക്കൽ ശബരിപാലിനെ ശനിയാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സി. സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദീപു, ആഷിൻ, ടോജോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ശബരിപാലിനെ മർദ്ദിച്ചതും കാറിൽ രക്ഷപ്പെട്ടതും പ്രതികൾ വിവരിച്ചു. റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബാറിനു മുന്നിൽ നാലംഗ സംഘവുമായുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് വീണ ശബരിപാലിനെ സംഘം വീട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പാതി വഴിയിൽ ശബരിപാൽ ബോധരഹിതനായി. തുടർന്ന് തിരിച്ച് ബാറിലും അവിടെ നിന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും എത്തിച്ചശേഷം സംഘം സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞദിവസം ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |