തൃശൂർ: വളരെ ചെറിയ സമയത്തിനുളളിൽ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന മഴയ്ക്ക് കാരണമാകുന്ന മേഘവിസ്‌ഫോടനമാകാം തൃശൂരിൽ സംഭവിച്ചതെന്ന് നിഗമനം. 150 മില്ലി മീറ്ററോളം മഴയാണ് ഇന്നലെ ഏനാമാക്കലും കൊടുങ്ങല്ലൂരുമുണ്ടായത്. എന്നാൽ തൃശൂർ നഗരത്തിൽ ഇതിലേറെ പെയ്തിരിക്കാമെന്നാണ് നിഗമനം. മഴമാപിനി നഗരത്തിൽ ഇല്ലാത്തതിനാൽ മഴയുടെ കൃത്യമായ അളവ് ലഭ്യമല്ല. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്.
അതേസമയം, കിണറുകൾ ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് ഭൂജലവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശബ്ദം, തിരയിളക്കം ഉണ്ടായാൽ അറിയിക്കണമെന്നും കാലവർഷത്തോട് അനുബന്ധിച്ച് കാലപ്പഴക്കമുള്ള തുറന്ന കിണറുകൾ, വയൽ പ്രദേശങ്ങളിൽ നിർമിച്ച തുറന്ന കിണറുകൾ എന്നിവ ഇടിഞ്ഞു പോകാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഇത്തരം കിണറുകളിൽ നിന്നും ദൂരം പാലിക്കണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു. കിണറുകളിൽ നിന്ന് ശബ്ദം, തിരയിളക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവരം അറിയിക്കണമെന്നും ഇത്തരം കിണറുകൾക്ക് ചുറ്റും ചെറിയ ബഫർ സോൺ, ഫെൻസിംഗ് എന്നിവ നിർമിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മേയർ രാജി വയ്ക്കണം: കോൺഗ്രസ്
മഴ തുടങ്ങിയപ്പോഴേക്കും സ്വരാജ് റൗണ്ടിലും ആശുപത്രികളിലും നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുകയും, ജനജീവിതത്തെ സാരമായി ബാധിക്കുകയും, വൻ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തത് മേയറുടെയും കോർപറേഷന്റെയും കടുത്ത അനാസ്ഥ മൂലമാണ്. നഗരത്തിന് ബാദ്ധ്യതയായി മാറിയ മേയർ രാജിവയ്ക്കണം.
- ജോസ് വള്ളൂർ, ഡി.സി.സി പ്രസിഡന്റ്
മേയറുടേത് കുറ്റകരമായ അനാസ്ഥ: പ്രതിപക്ഷ നേതാവ്
കോർപറേഷൻ ഭരണസമിതിയുടെയും, മേയറുടെയും കുറ്റകരമായ അനാസ്ഥയും കെടുകാര്യസ്ഥതയുമാണിത്. മഴക്കാലത്തിനു മുമ്പ് കാനകളിലെയും തോടുകളിലെയും, മണ്ണും, തടസ്സങ്ങളും നീക്കം ചെയ്യേണ്ടത് കോർപറേഷന്റെ ചുമതലയാണ്. പണം ഉദ്യോഗസ്ഥർക്ക് അക്കൗണ്ടിലേക്ക് അനുവദിക്കാത്തത് കാരണം ചെറിയ കാനകളിലെ മണ്ണും, തടസ്സങ്ങളും, നീക്കം ചെയ്യുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടു.
- രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ്
തൃശൂരിൽ സമീപകാലത്ത് കാണാത്ത തരത്തിൽ വൻമഴയാണ് പെയ്തത്. മേഘവിസ്‌ഫോടനത്തിന് സമാനമായ സാഹചര്യമായിരുന്നു.- ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
ഇന്നലത്തെ മഴ (മില്ലി മീറ്ററിൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |