തൃശൂർ: വടക്കഞ്ചേരി പന്നിയങ്കരയിലെ അമിതമായ ടോൾ പിരിവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയത് തൃശൂർ പാലക്കാട് റൂട്ടിലെ യാത്രക്കാരെ വലച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇന്നലെ വൻ തിരക്കായിരുന്നു.
കഴിഞ്ഞദിവസം വരെ ഇരുഭാഗത്ത് നിന്നുമുള്ള ബസുകൾ ടോൾ വരെ സർവീസ് നടത്തിയിരുന്നു. യാത്രക്കാർ ടോൾ കടന്ന് മറുഭാഗത്തുള്ള ബസിൽ കയറി യാത്ര തുടരുകയായിരുന്നു. ഇന്നലെയും ടോളിന് സമീപം ഇറക്കിവിട്ടപ്പോൾ യാത്രക്കാരിൽ ചിലർ പ്രശ്‌നങ്ങളുണ്ടാക്കി. തുടർന്ന് ചിലർ ബാരിക്കേഡ് മാറ്റി ബസുകളെ കടത്തിവിട്ടതായി പറയുന്നു. 29 ബസുകൾ ഇത്തരത്തിൽ കടന്നുപോയെന്ന ടോൾ അധികൃതരുടെ പരാതിയെ തുടർന്ന് 12 ബസുകൾക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പ്രശ്‌നസാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ടോളിൽ ബസുടമകളുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് ലോറിയുടമകളും തൊഴിലാളികളും ഇന്നലെ മുതൽ സമരം തുടങ്ങി. കേരള ടോറസ്, ടിപ്പർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരും. പന്നിയങ്കരയിൽ ഒരു ബസിന് ഒരു തവണ കടന്നുപോകാൻ 315 രൂപ നൽകണം. 24 മണിക്കൂറിനുള്ളിൽ തിരിച്ചുവരികയാണെങ്കിൽ 475 രൂപ. മാസത്തേക്കാണെങ്കിൽ 10,540 രൂപ. ഇന്ധനച്ചെലവ് വർദ്ധിച്ചതിനെ തുടർന്ന് ബസ് വ്യവസായം പ്രതിസന്ധി നേരിടുമ്പോൾ ഭീമമായ തുക ടോൾ നൽകാനാകില്ലെന്നാണ് ബസുടമകൾ പറയുന്നത്.
ചർച്ച ഇന്ന്
പന്നിയങ്കരയിലെ ടോൾ പ്രശ്‌നം സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടോൾ അധികൃതരും തമ്മിൽ ചർച്ചയുള്ളതായി സൂചന. അമിതമായ ടോൾ കുറയ്ക്കുക, ടോൾ പരിസരത്തുള്ളവർക്കും സ്‌കൂൾ വാഹനങ്ങൾക്കും സൗജന്യ പാസ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ചർച്ചയുടെ പുരോഗതി അറിഞ്ഞ ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ബസുടമകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |