പാലക്കാട്: മുംബൈ പൊലീസെന്ന വ്യാജേന വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി ശ്രകൃഷ്ണപുരം സ്വദേശിയായ 72 വയസ്സുകാരനിൽ നിന്ന് 1.35 കോടി തട്ടിയ കേസിൽ സൈബർ കൊള്ള സംഘത്തിന്റെ അഞ്ച് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ചെന്നൈയിൽ താമസിച്ചുവരുന്ന ശ്രീകൃഷ്ണപുരം സ്വദേശി ഇന്നലെ രാത്രി വൈകിയാണ് പരാതിയുമായി പാലക്കാട് സൈബർ പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ പണം തട്ടാൻ പ്രതികൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസിനായി. കർണാടക, യു.പി, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളിൽ നിന്ന് പണം മാറ്റിയ കൂടുതൽ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട് സൈബർ പൊലീസ്. ഈ അക്കൗണ്ടുകളിൽ നിന്നും പ്രതികൾ പണം പിൻവലിച്ചില്ലെങ്കിൽ ഇരയ്ക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കും. ചെന്നെയിൽ താമസിച്ചുവരുന്ന ശ്രീകൃഷ്ണപുരം സ്വദേശിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനായി പൊലീസ് സ്റ്റേഷന് സമാനമായ സജ്ജീകരണങ്ങൾ ഒരുക്കി വാട്‌സാപ്പ് വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ട് മുംബൈ പൊലീസ് ഇൻസ്‌പെക്ടർ എന്ന് ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സി.ബി.ഐയുടെ പേരിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖകളും ഇരയ്ക്ക് അയച്ചു നൽകിയാണ് ഭീഷണിപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസാണിത്. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.സി.വിനുവിന്റെ മേൽനോട്ടത്തിൽ പാലക്കാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ അനൂപ് മോൻ പി.ഡിയാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |