തൃശൂർ : മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴക്കാല പൂർവ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ മന്ത്രിമാരായ കെ.രാജൻ, മന്ത്രി ഡോ.ആർ.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ച് നടപടി കൈക്കൊള്ളണമെന്ന് തീരുമാനമെടുത്തു.
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കുന്നിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിലെ സ്ഥിതി സംബന്ധിച്ച് ആലോചനാ യോഗം ചേരണം. മഴയുടെ പശ്ചാത്തലത്തിൽ നാശനഷ്ടമുണ്ടാകുന്ന പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിമാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കേണ്ട വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാർ, പഞ്ചായത്ത് പ്രതിനിധികൾ, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഐ.ജെ.മധുസൂദനൻ, ആർ.ഡി.ഒ പി.എ.വിഭൂഷണൻ എന്നിവർ പങ്കെടുത്തു.
വാഴാനി ഡാമിലെ ജലനിരപ്പുയർന്നു
വടക്കാഞ്ചേരി : ഇടവപ്പാതി ആരംഭിക്കും മുമ്പേ വാഴാനി ഡാമിലെ ജലനിരപ്പ് ഉയർന്നു. 50.77 മീറ്ററാണ് ജലനിരപ്പ്. ഡാമിന്റെ പരമാവധി ജല സംഭരണ ശേഷി 62.48 മീറ്ററാണ്. രണ്ട് തവണ കുടിവെള്ള ആവശ്യത്തിനും, കാർഷിക ആവശ്യത്തിനും ഡാമിൽ നിന്നും കനാൽ വഴിയും, പുഴ വഴിയും വെള്ളം തുറന്നു വിട്ടിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം വേനൽ മഴ ശക്തമായതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. കാലവർഷം ശക്തമാകുമെങ്കിൽ ആഗസ്റ്റ് മാസത്തിന് മുമ്പേ ഡാം തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |