സുൽത്താൻ ബത്തേരി: വടക്കനാട് മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം തേടി ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് മൂന്നാണ്ട് പൂർത്തിയായിരിക്കെ പ്രദേശവാസികൾ വീണ്ടും പ്രക്ഷോഭത്തിന്.
നേരത്തെ മന്ത്രിതല ചർച്ചയിൽ തീരുമാനമായ മാങ്കുളം മോഡൽ ക്രാഷ് ഗാർഡ് ഫെൻസിംഗ് പദ്ധതി ഇപ്പോഴും ഫയലിൽ തന്നെയാണ്. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ശല്യം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ് ഈ മേഖലയിൽ.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രദേശത്തെ മുഴുവൻ ജനങ്ങളും വന്യജീവി കാര്യാലയത്തിന് മുന്നിലാണ് സമരം തുടങ്ങിയത്. വടക്കനാട്, പണയമ്പം, അമ്പത് ഏക്കർ, പള്ളിവയൽ, ചെമ്പരത്തിമൂല, മണലിമൂല എന്നിവങ്ങളിലുള്ളവരെല്ലാം വന്യമൃഗശല്യത്തിന്റെ പിടിയിലാണ്.
സമരം നീണ്ടതോടെ വിഷയം നിയമസഭ മുമ്പാകെ വന്നതായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ക്രാഷ് ഗാർഡ് അയൺ റോപ്പ് ഫെൻസിംഗ് നടപ്പാക്കാൻ തീരുമാനവുമായി. എന്നാൽ, പദ്ധതി ഇനിയും യാഥാർത്ഥ്യമായില്ല. വന്യമൃഗശല്യം മുമ്പത്തേക്കാൾ കൂടിയ അവസ്ഥയുമായി. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ വീണ്ടും
സമരമുഖത്തേക്ക് ഇറങ്ങുന്നത്.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കാടും നാടും വേർതിരിക്കുക എന്നീ ആവശ്യങ്ങൾ മുൻ നിറുത്തിയാണ് വടക്കനാട് നിവാസികൾ നേരത്തെ സമരം തുടങ്ങിയത്. ഇതിന്റെ ഭാഗമായി 34 കിലോമീറ്റർ ഡി.പി.ആർ തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചതാണ്. എന്നാൽ, ക്രാഷ് ഗാർഡ് അയേൺ റോപ്പ് ഫെൻസിംഗ് 4. 5 കിലോമീറ്റർ മാത്രം നടപ്പാക്കാനായിരുന്നു ഉത്തരവ്. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ പണയമ്പം ഭാഗത്ത് ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി കിഫ്ബിയിൽ നിന്ന് രണ്ടര കോടി രൂപ അനുവദിച്ചതുമാണ്. ടെൻഡർ വിളിച്ചെങ്കിലും ഫണ്ടിന്റെ പ്രശ്‌നമുയർന്നു. പിന്നീട് റീടെൻഡറിന് വെച്ചിരിക്കുകയാണ്. മാങ്കുളം മോഡലിന് പകരം ഹൊസൂർ മോഡൽ പദ്ധതി നടപ്പാക്കുന്നതിന് കിഫ്ബിയ്ക്ക് പദ്ധതി സമർപ്പിച്ചതായും സൂചനയുണ്ട്. എന്നാൽ, നിർമ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |