ബംഗളൂരു: പുതിയ ആദായ നികുതി റിട്ടേൺ (ഇ-ഫയലിംഗ്) പോർട്ടലിലെ തകരാർ രണ്ടരമാസമായിട്ടും പരിഹരിക്കാത്തത് സംബന്ധിച്ച് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമന് മുന്നിൽ നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് ഇൻഫോസിസ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സലീൽ പരേഖിനോട് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു.
ഇൻഫോസിസാണ് പോർട്ടൽ നിർമ്മിച്ചത്. ഇതിനായി 2019 ജനുവരി മുതൽ ഈവർഷം ജൂൺ വരെയായി 164.5 കോടി രൂപയും ധനമന്ത്രാലയം ഇൻഫോസിസിന് നൽകിയിട്ടുണ്ട്. ജൂൺ ഏഴിന് പോർട്ടൽ പ്രവർത്തനം ആരംഭിച്ചതുമുതൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുകയാണ്. ഒട്ടേറെപ്പേർക്ക് ഇതുമൂലം റിട്ടേൺ സമർപ്പിക്കാനും കഴിഞ്ഞിട്ടില്ല.
ഒട്ടേറെ നികുതിദായകർ തകരാറിന്റെ 'സ്‌ക്രീൻ ഷോട്ടുകൾ" ട്വിറ്ററിലധികം പോസ്‌റ്റ് ചെയ്‌ത് പ്രതിഷേധിച്ചു. .
ഇതിനുപിന്നാലെ എത്രയും വേഗം പ്രശ്‌നംപരിഹരിച്ച്, ഉപഭോക്തൃസൗഹൃദമാക്കണമെന്ന് സലിൽ പരേഖിനോടും സീനിയർ എക്‌സിക്യൂട്ടീവ് പ്രവീൺ റാവുവിനോടും ധനമന്ത്രാലയം നിർദേശിച്ചിരുന്നു. ഇൻഫോസിസ് നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേക്കനി ആഴ്‌ചയിലൊരിക്കൽ ധനമന്ത്രാലയത്തോട് പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദീകരിച്ചിരുന്നു.
തുടർന്നും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് പരേഖിനെ വിളിച്ചുവരുത്തുന്നത്.
പുതിയ പോർട്ടൽ
റിട്ടേണുകൾ അതിവേഗം പ്രോസസ് ചെയ്യാനും റീഫണ്ട് സമയബദ്ധിതമാക്കാനും വേണ്ടിയാണ് പുതിയ പോർട്ടൽ ഒരുക്കാൻ ഇൻഫോസിസിന് ധനമന്ത്രാലയം 2019ൽ കരാർ നൽകിയത്. https://eportal.incometax.gov.in/iec/foservices/#/loginന് ഇക്കഴിഞ്ഞ ജൂൺ ഏഴിന് തുടക്കവുമായി. എന്നാൽ, പോർട്ടലിൽ ലോഗിൻ, രജിസ്ട്രേഷൻ തടസമുൾപ്പെടെ ഒട്ടേറെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. സെപ്‌തംബർ 30 ആണ് റിട്ടേൺ സമർപ്പിക്കേണ്ട അവസാനതീയതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |