കൊച്ചി: സമുദ്രമത്സ്യകൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കി മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുത്പാദന സാങ്കേതികവിദ്യ കേന്ദ്ര സമുദ്രോത്പന്ന ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകർ വികസിപ്പിച്ചു. ഉയർന്ന വിപണി മൂല്യമുള്ള രുചികരമായ മത്സ്യമാണിത്. കൃഷിയിലൂടെ കടൽ മത്സ്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യ വിശാഖപട്ടണം റീജയണൽ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ. റിതേഷ് രഞ്ജന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്. അതിവേഗം വളരുന്ന ഈ മത്സ്യത്തിന് വിദേശ വിപണിയിലടക്കം ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 400 മുതൽ 500 രൂപവരെയാണ് ശരാശരി വില.
ഭക്ഷണമായി കഴിക്കാൻ മാത്രമല്ല, അലങ്കാരമത്സ്യമായും മഞ്ഞപ്പാരയെ ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര, വിദേശ വിപണികളിൽ ആവശ്യക്കാർ ഏറെയാണ്. ഈ ഇനത്തിലെ ചെറിയമീനുകളെ അലങ്കാര മത്സ്യമായും ഉപയോഗിക്കുന്നുണ്ട്. അലങ്കാര മത്സ്യത്തിന് 150 മുതൽ 250 രൂപ വരെയാണ് വില.
കടലിൽ കൂടുമത്സ്യകൃഷിക്ക് യോജിച്ച മത്സ്യമാണിത്. പവിഴപ്പുറ്റുകളുമായി ചേർന്ന് സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞപ്പാര ജീവിക്കുന്നത്.
അമിതമത്സ്യബന്ധനം;
ലഭ്യത കുറഞ്ഞു
ഇന്ത്യയിൽ തമിഴ്നാട്, പുതുച്ചേരി, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. അമിതമത്സ്യബന്ധനം മൂലം ഇവയുടെ ലഭ്യത കുറഞ്ഞു. 2019ൽ 1106 ടൺ ഉണ്ടായിരുന്നത് 2023ൽ 375 ടണ്ണായി.
കടലിൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, ഇവയുടെ കൃത്രിമ പ്രജനനത്തിന് അതീവ പ്രാധാന്യമുണ്ട്.
ഡോ. എ. ഗോപാലകൃഷ്ണൻ ,
സി.എം.എഫ്.ആർ.ഐ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |