
സാമ്പത്തിക അനിശ്ചിതത്വം ശക്തമാകുന്നു
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നാറ്റോയുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനാൽ ആഗോള വിപണികൾ കടുത്ത സമ്മർദ്ദത്തിലായി. നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ അമേരിക്കയും നാറ്റോയും ധാരണയിലെത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയെങ്കിലും വിപണിയിൽ ആശങ്ക ശക്തമാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ വിപണിയിൽ നിന്ന് പണം പിൻവലിക്കുകയാണ്. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്‌റ്റിയും ഇന്നലെ തകർന്നടിഞ്ഞു. സെൻസെക്സ് 770 പോയിന്റ് നഷ്‌ടത്തോടെ 81,537.70ൽ അവസാനിച്ചു. നിഫ്‌റ്റി 241 പോയിന്റ് ഇടിഞ്ഞ് 25,048.65ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ജനുവരിയിൽ ഇതുവരെ 36,400 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റുമാറിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതും തിരിച്ചടിയായി.
ഇന്നലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്
ആറ് ലക്ഷം കോടി രൂപ
തകർന്നടിഞ്ഞ് രൂപ
ഓഹരി വിപണിയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമായതും കോർപ്പറേറ്റുകൾ ഡോളർ വാങ്ങികൂട്ടിയതും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.34 ശതമാനം ഇടിഞ്ഞ് 91.94ൽ വ്യാപാരം പൂർത്തിയാക്കി.
റെക്കാഡ് മുന്നേറ്റം തുടർന്ന് സ്വർണം
രാജ്യാന്തര സ്വർണ വില ഇന്നലെ ഒരവസരത്തിൽ ഔൺസിന് 4,960 ഡോളർ വരെ ഉയർന്നു. കേരളത്തിൽ പവൻ വില ഇന്നലെ രാവിലെ 3,960 രൂപ ഉയർന്ന് 1,17,120 രൂപയിലെത്തി പുതിയ റെക്കാഡിട്ടു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില 1,880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. വിപണിയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണ വിലയിലെ കുതിപ്പ് തുടർന്നേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |