കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിൽ റിയൽ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയും വെല്ലുവിളിയും നേരിടുന്നതായി പഠനറിപ്പോർട്ട്. ഇടപാടുകാർ കുറഞ്ഞതോടെ പുതിയ പദ്ധതികളുടെ ഭാവി ആശങ്കയിലാണ്. സർക്കാരും റിസർവ് ബാങ്കും അടിയന്തരനടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ പദ്ധതികൾ പൂർത്തിയാക്കുന്നത് വൈകുമെന്ന് റിപ്പോർട്ട് പറയുന്നു.
കോൺഫെഡറേഷൻ ഒഫ് റിയൽ എസ്‌റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ക്രെഡായ് ) കേരളത്തിലുൾപ്പെടെ 217 നഗരങ്ങളിലെ 4,813 ഡെവലപ്പർമാരെ പങ്കെടുപ്പിച്ച സർവേ റിപ്പോർട്ടാണ് പുറത്തുവിട്ടത്. തൊഴിലാളിക്ഷാമം, സാമ്പത്തിക പരിമിതികൾ, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിർമാണച്ചെലവിലെ വർദ്ധനവ്, ഉപഭോക്തൃ ഡിമാൻഡിലെ കുറവ് തുടങ്ങിയവയാണ് കൊവിഡ് കാലത്തെ പ്രധാന വെല്ലുവിളികൾ.
തൊഴിലാളിക്ഷാമം, വിലക്കയറ്റം
തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണെന്ന് 92 ശതമാനം ഡെവലപ്പർമാർ പറയുന്നു. 83 ശതമനം സ്ഥലങ്ങളിൽ പകുതിയിൽത്താഴെ തൊഴിലാളികളേയുള്ളു.ബഹുഭൂരിപക്ഷം നിർമാതാക്കളും പദ്ധതി അംഗീകാരത്തിനുള്ള കാലതാമസവും നേരിടുന്നു. സ്റ്റീൽ, സിമന്റ് ഉൾപ്പെടെ നിർമാണസാമഗ്രികളുടെ വിലക്കയറ്റം മൂലം ചെലവ് 10 ശതമാനത്തിലധികം വർദ്ധിച്ചു. 77 ശതമാനം ഡെവലപ്പർമാർ വായ്പകൾ ലഭിക്കാൻ വിഷമിക്കുന്നു. ധനസമാഹരണത്തിലും ഭവനവായ്പകളുടെ വിതരണത്തിലും തടസങ്ങൾ നേരിടുന്നുണ്ട്. ഉപഭോക്താക്കൾ പദ്ധതികൾ സന്ദർശിക്കുന്നതും അന്വേഷണങ്ങളും കുറഞ്ഞു. ഉപഭോക്താക്കളിൽ 95 ശതമാനവും വീടോ ഫ്ളാറ്റോ വാങ്ങാനുള്ള തീരുമാനം കൊവിഡ് മൂലം മാറ്റിവച്ചു.
ആവശ്യങ്ങൾ
ഒറ്റത്തവണ വായ്പ പുന:ക്രമീകരിക്കുക, പണലഭ്യത ഉറപ്പാക്കുക, പദ്ധതികളുടെ പൂർത്തീകരണത്തിന് ആറുമാസം നീട്ടിനൽകുക, സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്, വായ്പകൾ തിരിച്ചടയ്ക്കാൻ ആറുമാസത്തെ മോറട്ടോറിയം തുടങ്ങിയ ആവശ്യങ്ങളാണ് ക്രെഡായ് ഉന്നയിക്കുന്നത്.
നിർമാണസാമഗ്രികളുടെ വിലകുറയ്ക്കൽ, പദ്ധതി അംഗീകാരത്തിനും തുടക്കത്തിനും ഏകജാലക അനുമതി സംവിധാനം, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തുടങ്ങിയ നടപടികളിലൂടെ സർക്കാർ പിന്തുണയ്ക്കുമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.
പിന്തുണയ്ക്കണം
കൊവിഡ് രണ്ടാംതരംഗം റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ ദുർബലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കാൻ അടിയന്തിര സാമ്പത്തിക ഉത്തേജനം നൽകാനും രക്ഷയ്ക്ക് നടപടികൾ ആരംഭിക്കണം. റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.
ഹർഷ് വർധൻ പട്ടോഡിയ
ദേശീയ പ്രസിഡന്റ്
ക്രെഡായ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |