തൃക്കാക്കര: കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐ.ടി കയറ്റുമതി രംഗത്ത് കൊച്ചി ഇൻഫോപാർക്കിന് നേട്ടം. ഇവിടെ പ്രവർത്തിക്കുന്ന ഐ.ടി കമ്പനികളിൽ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വർദ്ധിച്ചു. മുൻ വർഷം ഇത് 5200 കോടി രൂപയായിരുന്നു. കഴിഞ്ഞ ഡിസംബർ വരെ ലഭ്യമായ കണക്കുകൾ പ്രകാരം 1,110 കോടി രൂപയാണ് വർധന. 415 കമ്പനികളാണ് ഇൻഫോർക്കിലെ വിവിധ കാമ്പസുകളിലായി പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്തു മാത്രം 40ലേറെ കമ്പനികളാണ് ഇൻഫോപാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിക്കുകയും ഓഫീസ് തുറക്കുകയും ചെയ്തത്. പുതിയ ഇടം തേടി പല കമ്പനികളും കാത്തുനിൽക്കുന്നുമുണ്ട്. കൂടുതൽ അടിസ്ഥാന സൗകര്യ വികസനവും ഇൻഫോപാർക്കിൽ അതിവേഗം നടന്നുവരുന്നു. ഈ വർഷം അവസാനത്തോടെ ആറ് ലക്ഷത്തിലേറെ ചതുരശ്ര അടി കൂടി പുതിയ കമ്പനികൾക്കായി ഒരുങ്ങുന്നുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന് ഐ.ടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തിയിരുന്നു. വിവിധ കമ്പനികളുടെ നേതൃത്വത്തിലും വാക്‌സിനേഷൻ നടന്നു. ഇതോടെ ഇപ്പോൾ ഇൻഫോപാർക്കിലെത്തുന്ന ഏതാണ്ട് എല്ലാ ജീവനക്കാർക്കും ഒന്നാം ഘട്ട വാക്‌സിൻ ലഭിച്ചു. ഐ.ടി കമ്പനികൾ തങ്ങളുടെ ജീവനക്കാരിൽ ഏറിയ പങ്കിനേയും താത്കാലികമായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിമിത എണ്ണം ജീവനക്കാർ മാത്രമാണ് ഇപ്പോൾ കാമ്പസിലെത്തുന്നത്.
'' വർക്ക് ഫ്രം ഹോം രീതിയിലും അല്ലാതെയും മലയാളികളായ നിരവധി പേർ ഈ പുതിയ സാഹചര്യത്തിൽ കേരളത്തെ ഒരു സുരക്ഷിത ഇടമായി കാണുകയും ഇവിടെ തന്നെ ജോലി ചെയ്യാനും താത്പര്യപ്പെടുന്നു. ഇവർക്കു വേണ്ടി കേരളത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്താൻ തയാറായി ബംഗളുരു, ചെന്നൈ, മുംബയ് എന്നിവിടങ്ങളിലെ ബഹുരാഷ്ട്ര ഐ.ടി കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ഇത് കേരളത്തിലുടനീളമുള്ള ഐ.ടി പാർക്കുകൾക്ക് പുത്തനുണർവേകുന്നതാണ്. " ജോൺ എം. തോമസ് ,
ഇൻഫോപാർക്ക് സി.ഇ.ഒ
കയറ്റുമതി 2021 : 6310 കോടി
2020 ൽ :5200 കോടി
വർദ്ധന : 1,110 കോടി
ഇൻഫോർക്കിൽ ആകെ: 415 കമ്പനികൾ
പുതുതായി തുടങ്ങിയത്: 40ലേറെ കമ്പനികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |