ന്യൂഡൽഹി: രാജ്യത്ത് ഉത്പ്പാദനം തുടങ്ങി ആദ്യ വർഷം തന്നെ 10,000 കോടി രൂപയുടെ കയറ്റുമതി നേട്ടം സ്വന്തമാക്കി ആപ്പിൾ. ഇതിനുപുറമെ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കുള്ള 80 ശതമാനത്തോളം ഇന്ത്യയിൽ തന്നെ നിർമ്മിച്ച് നൽകാനായതും കമ്പനിയ്ക്ക് നേട്ടമായി. ഒരു വർഷം മുൻപ് ആഭ്യന്തര വിപണിയുടെ 15 ശതമാനം മാത്രമായിരുന്നു ആപ്പിളിന് തദ്ദേശീയ ഉത്പ്പാദനത്തിൽ നിന്ന് നൽകാനായത്.
2022 സാമ്പത്തിക വർഷത്തിലെ നേട്ടം കമ്പനിക്ക് വരും കാലത്തേക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ഇന്ത്യയിൽ നിന്നുള്ള ഉത്പ്പാദനത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചേക്കും. രാജ്യത്ത് മൂന്ന് കരാർ നിർമ്മാതാക്കളാണ് കമ്പനിക്കുള്ളത്. ഇവരിൽ വിസ്ത്രോൺ, ഫോക്സ്കോൺ ഹോൻ ഹെ എന്നിവരാണ് കമ്പനിക്ക് വമ്പൻ നേട്ടം എത്തിപ്പിടിക്കാൻ സഹായിച്ചത്. പെഗാട്രോൺ ആണ് ആപ്പിളിന് വേണ്ടി ഇന്ത്യയിൽ ആപ്പിൾ ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള മൂന്നാമത്തെ കരാർ ഒപ്പുവച്ച കമ്പനി. ഇവരുടെ പ്ലാന്റിൽ ഉത്പ്പാദനം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും.
കർണാടകത്തിലാണ് വിസ്ത്രോൺ പ്ലാന്റ്. തമിഴ്നാട്ടിലാണ് ഫോക്സ്കോൺ പ്ലാന്റ്. ഇവിടങ്ങളിൽ നിന്ന് എസ്.ഇ 2020, ഐഫോൺ 11, ഐഫോൺ 12 എന്നിവയാണ് ഉത്പ്പാദിപ്പിച്ച് അയച്ചത്. ഫോക്സ്കോൺ ഉടൻ ഐഫോൺ 13 ന്റെ ഉത്പ്പാദനം തുടങ്ങുമെന്നാണ് വിവരം. 2020 ഏപ്രിലിലാണ് വമ്പൻ കമ്പനികളെ ലക്ഷ്യമിട്ട് ഇന്ത്യയിൽ പി.എൽ.ഐ സ്കീം തുടങ്ങിയത്. ഓഗസ്റ്റിലാണ് തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾ ഉത്പ്പാദനം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |