ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ശ്രീലങ്കയ്ക്ക് സമാനമായി വിലക്കയറ്റം അതിരൂക്ഷമാണ്. രാജ്യത്ത് ഇന്ധനവിലയും കുതിക്കുകയാണ്. 30 രൂപയുടെ വർദ്ധനയാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്.
പാക് സർക്കാരും അന്താരാഷ്ട്ര നാണയ നിധിയും (ഐ.എം.എഫ്) ഖത്തറിൽ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മയിൽ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്. ഇതോടെ ആറു ബില്യൺ ഡോളറിന്റെ സാമ്പത്തിക രക്ഷാപ്രവർത്തനവും ഐ.എം.എഫ് സ്റ്റാഫ് ലെവൽ കരാറും അവസാനിച്ചു. പാകിസ്ഥാനുള്ള ഇന്ധന, ഊർജ സബ്‌സിഡികൾ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് ഐ.എം.എഫ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്‌സിഡി എടുത്തുകളയുന്നത് വരെ ഐ.എം.എഫ് ഒരു ആശ്വാസവും നൽകില്ലെന്നു വ്യക്തമായതാണ് ഇന്ധന വിലയുടെ ഭാരം ജനങ്ങളിലേക്ക് പകരാൻ നിർബന്ധിതമായതെന്നു മിഫ്ത പറഞ്ഞു.
ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻസർക്കാർ ഫെബ്രുവരിയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഐ.എം.എഫുമായി ധാരണയുണ്ടാക്കിയെങ്കിലും, ജൂൺ വരെ വില നിയന്ത്രിച്ചിരുന്നു. ഏപ്രിലിൽ അദ്ദേഹത്തിന്റെ സർക്കാർ നീക്കം ചെയ്യപ്പെട്ടപ്പോൾ, പുതിയ സർക്കാരിന് ഐ.എം.എഫ് പിന്തുണ ആവശ്യമായിരുന്നുവെങ്കിലും ചർച്ചകൾ പാളുകയായിരുന്നു. ഐ.എം.എഫിന്റെ ഇന്ധനവില വർദ്ധിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു. ഇന്ത്യൻ രൂപയ്‌ക്കെതിരെയും പാകിസ്ഥാൻ കറൻസിയുടെ മൂല്യം ഇടിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |